ഒരു സിനിമ ദക്ഷിണേന്ത്യയിലാകെ ട്രന്‍ഡ്‌സെറ്ററാകുക. കാലത്തെ അതിജീവിച്ച് ആ ട്രന്‍ഡ് തുടര്‍ന്നു പോവുക. മലയാളത്തില്‍ ഒരു ചിത്രത്തിന് മാത്രമേ ഈയൊരു ഭാഗ്യം ലഭിച്ചിട്ടുള്ളു. ഭരതന്‍-പത്മരാജന്‍ ടീമിന്റെ രതിനിര്‍വേദത്തിന്. കൗമാരകാലം കടന്നവര്‍ ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ ഗൃഹാതുരവേദനയോടൊരു ദീര്‍ഘനിശ്വാസമുതിര്‍ക്കുക സ്വാഭാവികം. രതിനിര്‍വേദത്തിന്റെ നിഴലായി ചിത്രങ്ങള്‍ ഇന്നും വന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ തമിഴില്‍ ഈ ചിത്രത്തെ അനുകരിച്ച് പത്തുചിത്രങ്ങളെങ്കിലും ഉണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നിനും രതിനിര്‍വേദത്തിന്റെ പരിശുദ്ധിയുണ്ടായിരുന്നില്ല.
ശ്രദ്ധിച്ചില്ലെങ്കില്‍ കാലിടറി വീഴുന്ന കാലമാണ് കൗമാരം. കൗമാരകാലചിന്തകള്‍ പാപത്തിലേക്ക് പ്രയാണം ചെയ്യുന്ന കഥയാണ് രതിനിര്‍വേദത്തിലൂടെ പറയുന്നത്. കൗമാരക്കാരനായ പപ്പുവും യുവതിയായ രതിയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്കും പാപത്തിലേകകും പുരോഗമിക്കുന്നത് അസ്വഭാവികതയുടെ സ്പര്‍ശനമില്ലാതെ ഭരതന്‍ ആവിഷ്‌കരിച്ചപ്പോള്‍ മലയാളത്തില്‍ ഒരു ക്‌ളാസിക് സിനിമകൂടി പിറന്നു. പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് വേഷമിട്ടത്. രതിനിര്‍വേദത്തെ അനുകരിച്ച് ലജ്ജാവതി, ഈറ്റ, ലയനം, വേനല്‍ക്കിനാവുകള്‍, ഋഷ്യശൃംഗന്‍ എന്നിങ്ങനെ നിരവധി മലയാളചിത്രങ്ങള്‍ ഉണ്ടായി.
പുറക്കാട്ടെ കടല്‍ കടന്ന പ്രണയം
പുറക്കാട്ടെ കടല്‍ക്കരയിലെ മിത്തുകളും ജീവിതങ്ങളും കടലോരമണലിലുയിര്‍കൊണ്ട പ്രണയവുമാണ് തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ പ്രമേയം. ഈ നോവല്‍ രാമുകാര്യാട്ട് സിനിമയാക്കിയപ്പോള്‍ മലയാളത്തിലെ മികച്ച ചലച്ചിത്രകാവ്യമായി. പരീക്കുട്ടിയോ പളനിയോ കറുത്തമ്മയോ അല്ല ചെമ്മീന്‍ എന്ന സിനിമയുടെ ജീവന്‍. മറിച്ച് ചെമ്പന്‍കുഞ്ഞാണ്. പട്ടിണിയോട് പൊരുതുന്ന മനുഷ്യനില്‍ പണം വരുത്തുന്ന മാറ്റവും ആ മാറ്റത്തിന്റെ നിരര്‍ത്ഥഥകതയുമാണ് ചെമ്പന്‍കുഞ്ഞില്‍ ദൃശ്യമാകുന്നത്. ചെമ്പന്‍കുഞ്ഞിന്റെ പരിണാമങ്ങള്‍ കിറുകൃത്യമായി പ്രേക്ഷകഹൃദയങ്ങളിലേക്ക് പകര്‍ത്താന്‍ രാമുകാര്യാട്ടിന് കഴിഞ്ഞിട്ടുണ്ട്. എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയും മര്‍ക്കസ് ബര്‍ട്ട്‌ലേയുടെ കാമറാമാജിക്കും ഋഷികേശ് മുഖര്‍ജിയുടെ എഡിറ്റിങ്ങും രാമുകാര്യാട്ട് എന്ന വിഷൈ്വലൈസറായ സംവിധായകനുമായി സമന്വയിച്ചപ്പോള്‍ ചെമ്മീന്‍ ക്‌ളാസിക് സിനിമയായി മാറി.
മനസ്സിന്റെ കാണാപ്പുറങ്ങള്‍
ഇന്ത്യന്‍സിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലര്‍ മലയാളത്തിലാണുണ്ടായത്. കെ എസ് സേതുമാധവന്റെ പുനര്‍ജന്മം. ഈ ചിത്രം സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതി. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ ടി കോവൂരിന്റെ കേസ് ഹിസ്റ്ററിയാണ് പുനര്‍ജന്മത്തിന്റെ പ്രമേയം. ഭാര്യയെ അമ്മയെപ്പോലെ കാണുന്ന യുവാവ്. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയില്‍ നിന്നും ലഭിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ഒടുവില്‍ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താല്‍ അയാളുടെ മനസ്സിന്റെ താളഭംഗങ്ങള്‍ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ പ്രേക്ഷകഹൃദയത്തിലേക്ക് സംക്രമിപ്പിക്കാന്‍ കെ എസ് സേതുമാധവന് കഴിഞ്ഞു.
കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ നൂറില്‍ ഒരു യുവാവെങ്കിലും ഈ ചിത്രത്തിലെ നായകന്റെ മാനസികതാളഭംഗമുണ്ട് എന്നാണ് വര്‍ധിച്ചുവരുന്ന ദാമ്പത്യമോചനക്കേസുകള്‍ക്ക് അടിസ്ഥാനമായ കാരണങ്ങള്‍ സൂചിപ്പിക്കുന്നത്. 1972-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വരുംകാലങ്ങളില്‍ കൂടുതല്‍ പ്രസക്തിയുണ്ടാകും. കമേഴ്‌സല്‍ സിനിമ തളച്ചിട്ട ചതുരക്കള്ളിയില്‍ നിന്നും പുറത്തുകടന്ന് മാനസികതാളമുള്ള യുവാവായി പ്രേംനസീര്‍ പരകായപ്രവേശം നടത്തിയ ചിത്രം കൂടിയാണിത്. ജയഭാരതിയാണ് പ്രേംനസീറിന്റെ ഭാര്യാവേഷം ചെയ്തത്.
കെ എന്‍ ഷാജികുമാര്‍
|