ചേര്‍ത്തല: ആദ്യകാല ചലച്ചിത്ര നിരൂപകനും മലയാള സിനിമാ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും ചലച്ചിത്ര പത്രപ്രവര്‍ത്തകനുമായിരുന്ന ചേര്‍ത്തല തെക്ക് പഞ്ചായത്ത് 4-ാം വാര്‍ഡില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (77) നിര്യാതനായി.
കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് ഇദ്ദേഹം ദീര്‍ഘകാലമായി ചികിത്‌സയിലായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം. വര്‍ഷങ്ങള്‍ക്ക്മുമ്പ് ആലുവയില്‍ അജന്ത എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. ഇദ്ദേഹമാണ് മലയാള സിനിമാ നിരൂപണത്തിന് തുടക്കം കുറിച്ചത്. ലോക സിനിമാ ചരിത്രമടക്കം സിനിമാ സംബന്ധിയായി 22 ഓളം ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ വിവിധ സാഹിത്യശാഖകളിലായി 78 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫിലിം ക്രിട്ടിക്‌സിന്റെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കവി വയലാര്‍ രാമവര്‍മ്മയുടെ സന്തത സഹചാരിയായിരുന്നു.സംസ്‌കാരം നടത്തി. ഭാര്യ: തങ്കം. മക്കള്‍: രാധാകൃഷ്ണന്‍, നാരായണന്‍.
ഇന്ത്യന്‍ സിനിമയില്‍ ഒളിമങ്ങാത്ത നക്ഷത്രമായി തിളങ്ങി നില്‍ക്കുന്ന മലയാള ചലച്ചിത്രത്തിന്റെ ചരിത്രകാരനാണ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ നിര്യാണത്തോടെ മറഞ്ഞത്. സിനിമയുടെ ചരിത്രം ആധികാരികമായി പഠിച്ച് വരുംതലമുറയ്ക്കായി പകര്‍ന്നുനല്‍കിയ ഗോപാലകൃഷ്ണപിള്ള തന്റെ രചനകളില്‍ വ്യത്യസ്തമായ രീതികളാണ് പിന്‍തുടര്‍ന്നത്.
രചനയിലും പെരുമാറ്റത്തിലുമെല്ലാം തികഞ്ഞ ലാളിത്യം പുലര്‍ത്തിയ ഈ ചേര്‍ത്തലക്കാരന് ഒരു വലിയ സൗഹൃദവലയവും ഉണ്ടായിരുന്നു. വയലാര്‍ രാമവര്‍മ്മ, ജെസി ഡാനിയേല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന്റെ സഹൃത്തുക്കളായിരുന്നു. മലയാള സിനിമാ ചരിത്രം എന്ന പേരില്‍ ഇദ്ദേഹം രചിച്ച പുസ്തകം ചലച്ചിത്ര മേഖലയ്ക്കുള്ള മുതല്‍കൂട്ടാണ്.
ലോക സിനിമയുടെ ചരിത്രമടക്കം നിരവധി പുസ്തകങ്ങളും ഗോപാലകൃഷ്ണന്‍ കൈരളിക്ക് നല്‍കി. പത്രപ്രവര്‍ത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ദീനബന്ധു, മലയാളി തുടങ്ങിയ പത്രങ്ങളില്‍ സേവനം അനുഷ്ടിച്ചു. ആദ്യകാലത്ത് ആലുവയില്‍ അജന്ത എന്ന പേരില്‍ ഒരു സ്റ്റുഡിയോയും സ്ഥാപിച്ചു. ഓളവും തീരവും അടക്കമുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. കാലം മറയ്ക്കാത്ത കാല്‍പാടുകള്‍ പതിച്ചാണ് ഈ ചലച്ചിത്രകാരന്‍ രംഗമൊഴിഞ്ഞത്. മലയാള ചലച്ചിത്രരംഗത്തെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത നാമമായി എന്നും ചേലങ്ങാട് ഗോപാലകൃഷ്ണന്‍ നിറഞ്ഞുനില്‍ക്കും. ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ്, എംഎല്‍എമാരായ പി തിലോത്തമന്‍, എ എം ആരിഫ് തുടങ്ങിയവര്‍ പരേതന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
|