കൊച്ചി: ജനപ്രിയ നോവലുകള്‍ ഗൃഹനായികമാരുടെ പ്രിയ വിഭവമായി മാറിയ എണ്‍പതുകളില്‍ ജനപ്രിയ സിനിമയുമായി മലയാളി മനസ്സില്‍ ഇടംനേടിയ സംവിധായകനായിരുന്നു പി ജി വിശ്വംഭരന്‍. മലയാള സിനിമകളില്‍ 'തമിഴ്' ചുവ കടന്നുവരുന്നുവെന്ന് ആരോപണം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മലയാളിയുടെ പ്രണയവും പ്രതികാരവും ആവശ്യാനുസരണം മസാലകള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയും അതില്‍ വിജയം കണ്ടെത്താനും കഴിഞ്ഞയാളാണ് വിശ്വംഭരന്‍.
മമ്മൂട്ടിയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിശ്വംഭരന്റെ സഹായം ഏറെയാണ്. റഹ്മാന്‍ എന്ന നടനെ മലയാളി യുവത്വത്തിന്റെ പുത്തന്‍ പ്രതീകമായി അവതരിപ്പിച്ച് വിജയിച്ചതിലും വിശ്വംഭരന്റെ പ്രതിഭ കണ്ടെത്താന്‍ കഴിയും. സിനിമ സംവിധായകന്റെ കലയാണെന്നും അതില്‍ ഇടപെടല്‍ നടത്താന്‍ നടനോ നിര്‍മ്മാതാവിനോ അവകാശമില്ലെന്നും വിശ്വംഭരന്‍ വിശ്വസിച്ചു. ഗജകേസരിയോഗത്തിന്റെ രണ്ടാം ഭാഗമായ ആന മയില്‍ ഒട്ടകം, പ്രേംകുമാര്‍ നായകനാകുന്ന മാനം തെളിഞ്ഞപ്പോള്‍ എന്നീ സിനിമകളുടെ അവസാനവട്ട ജോലികളിലായിരുന്നു വിശ്വംഭരന്‍. എഴുപുന്നത്തരകന് ശേഷം തന്റെ പുതിയ ചിത്രവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം തേടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
1970 കളില്‍ പ്രേംനസീറിനൊപ്പം ആരംഭിച്ച ചലച്ചിത്ര സപര്യ മുപ്പതിലധികം വര്‍ഷം, മാറുന്ന മധ്യവര്‍ഗ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാറ്റിമറിക്കാന്‍ വിശ്വംഭരന്‍ ശ്രദ്ധിച്ചു. കഠിനമായ തപസ്യകളിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്ന വിശ്വംഭരന്‍ സെറ്റില്‍ താരങ്ങളോടടക്കം കാര്‍ക്കശ്യത്തോടെ പെരുമാറിയിരുന്നു. താരങ്ങള്‍ക്കിത് അപ്രിയകരമായി തോന്നിയിരുന്നുവെങ്കിലും താന്‍ കടന്നുവന്ന 'സ്‌കൂളിന്റെ' മുഖമുദ്ര അവസാന ചിത്രത്തിന്റെ സെറ്റിലും മാറ്റിവയ്ക്കാന്‍ വിശ്വംഭരന്‍ തയ്യാറായില്ലെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു.
കലൂര്‍ ഡെന്നീസുമൊത്ത് നിരവധി ഹിറ്റുകള്‍ ഒരുക്കിയ വിശ്വംഭരന്‍ ബെന്നി പി നായരമ്പലത്തെ പോലുള്ള നവാഗതര്‍ക്കും അവസരമൊരുക്കി. എസ് എല്‍ പുരത്തിന്റെ കാട്ടുകുതിര വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ നാടകത്തില്‍ കൊച്ചുവാവയായി അരങ്ങ് തകര്‍ത്ത രാജന്‍ പി ദേവിനു പകരം തിലകന് അവസരം നല്‍കി വിവാദമുയര്‍ത്തിയെങ്കിലും സിനിമ പുറത്തുവന്നപ്പോള്‍ മികച്ച പ്രകടനത്തിലൂടെ വിശ്വംഭരനും തിലകനും പിടിച്ചുനിന്നു.
ഭരതനും പത്മരാജനും ജോഷിയുമെല്ലാം അരങ്ങുവാണ കാലഘട്ടത്തില്‍ തന്റേതായ വഴികണ്ടെത്തി അതില്‍ തന്റെ വിരല്‍പ്പാടുകള്‍ പതിപ്പിച്ചുവെന്നതാണ് വിശ്വംഭരന്റെ മേന്മ. മധ്യവര്‍ഗത്തിന്റെ സ്വപ്‌നങ്ങളിലും കാഴ്ചകളിലും തന്റെതായ ഇടം കണ്ടെത്തിയ സഞ്ചാരി എന്ന നിലയില്‍ വിശ്വംഭരനെ മലയാള സിനിമ ഓര്‍ത്തുവയ്ക്കും.
|