കിളിമാനൂര്‍: അരങ്ങിലും വെള്ളിത്തിരയിലും അഭിനയക്കരുത്ത് തെളിയിച്ച പരവൂര്‍ രാമചന്ദ്രന്‍ വിടവാങ്ങി. കുട്ടിയായിരുന്നപ്പോള്‍തന്നെ അഭിനയത്തില്‍ താല്‍പര്യം കാണിച്ചിരുന്നു അദ്ദേഹം. മടവൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിക്ഷണത്തില്‍ സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തുമ്പോട് എന്ന ഗ്രാമപ്രദേശത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോള്‍ നാടക പഠനവും തുടര്‍ന്നിരുന്നു. സ്‌കൂള്‍ നാടകങ്ങളിലൂടെ രംഗപ്രവേശം ചെയ്ത ഈ പ്രതിഭ പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് തിരിയുകയായിരുന്നു. അവിടെ തന്റേതായ അഭിനയശൈലിയും ശബ്ദസൗന്ദര്യവുംകൊണ്ട് പരവൂര്‍ രാമചന്ദ്രന്‍ എന്ന നാടകനടന്‍ വേറിട്ട മുഖമാകുകയായിരുന്നു. ആദ്യം പെരുമ്പാവൂര്‍ നാടകശാലയിലാണ് അഭിനയിച്ചത്. കൊല്ലം യവന, അനശ്വര, തിരുവനന്തപുരം സങ്കീര്‍ത്തന, സംഘചേതന തുടങ്ങിയ നിരവധി നാടക സമിതികളില്‍ അദ്ദേഹം ദീര്‍ഘകാലം അഭിനയിച്ചു. 1996 രാജസേനന്‍ സംവിധാനം ചെയ്ത ''സത്യഭാമയ്‌ക്കൊരു പ്രേമലേഖനം'' എന്ന സിനിമയില്‍ ശ്രദ്ധേയമായ അഭിനയത്തിലൂടെ പരവൂര്‍ രാമചന്ദ്രന്‍ മലയാള സിനിമയിലും സജീവ സാന്നിധ്യമായി. തുടര്‍ന്ന് 30 ഓളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.
സീരിയല്‍ രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും അഭിനയിച്ചുവരുകയായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ''യക്ഷിയും ഞാനും'' ആണ് അവസാനമായി അഭിനയിച്ച ചലച്ചിത്രം. തൂവല്‍കൊട്ടാരം, കോട്ടപുറത്തെ കുടുംബവിശേഷം, സേതുരാമയ്യര്‍ സിബിഐ, കഥാനായകന്‍, കുലം, ഹാര്‍ബര്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്. നാടകവും സിനിമയും സീരിയലും അങ്ങനെ അഭിനയത്തിന്റെ തട്ടകങ്ങള്‍ ഓരോന്നും കീഴടക്കുമ്പോഴും പരവൂര്‍ രാമചന്ദ്രന്‍ നാടിനെയും നാട്ടുകാരേയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. നാട്ടുകാര്‍ക്കും തിരിച്ചും അങ്ങനെ തന്നെയായിരുന്നു. നാട്ടുകാര്‍ക്ക് ഇദ്ദേഹം എന്നും ''മണിയണ്ണന്‍'' ആയിരുന്നു. അഭിനയത്തിന്റെ തിരക്കുവിട്ട് നാട്ടിലെത്തിയാല്‍ നാട്ടുകാര്‍ക്കൊപ്പം തനി ഗ്രാമീണനായി മാറുകയും ചെയ്യും. ഇന്നലെ രാവിലെ 9 മണിയോടെ മടവൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
|