
ഓണവിപണിയിൽ ചരിത്രം സൃഷ്ടിച്ച് കൺസ്യൂമർഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റെക്കോർഡ് വില്പന കൈവരിക്കാൻ കൺസ്യൂമർ ഫെഡിനായി. സംസ്ഥാനത്തെ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർ ഫെഡ് വില്പന കൈവരിച്ചത്.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടു കൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സർക്കാർ സബ്സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനം സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വില്പന നടത്തിയത്. ജയ, കുറുവ, മട്ട എന്നീ അരികൾ കിലോയ്ക്ക് 33 രൂപയ്ക്കാണ് ജനങ്ങളിലേക്കെത്തിച്ചത്. 15 ലക്ഷം കുടുംബങ്ങളിലേക്ക് 9536.28 ടൺ അരിയാണ് ഓണച്ചന്തകളിലൂടെ ആശ്വാസ വിലയ്ക്ക് ലഭ്യമാക്കിയത്.
1139 ടൺ പഞ്ചസാര, 800 ടൺ ചെറുപയർ, 875 ടൺ ഉഴുന്ന്, 822 ടൺ കടല, 593 ടൺ വൻപയർ, 748 ടൺ തുവരപ്പരിപ്പ് 604 ടൺ മുളക്, 357 ടൺ മല്ലി, 11 ലക്ഷം ലിറ്റർ വെളിച്ചെണ്ണ എന്നിവയും ഓണച്ചന്തകളിലൂടെ സബ്സിഡി നിരക്കിൽ നൽകി. ലിറ്ററിന് 339 രൂപ നിരക്കിലാണ് വെളിച്ചെണ്ണ നൽകിയത്. മിൽമ, റെയ്ഡ്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ വഴി കഴിഞ്ഞു. സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചുകൊണ്ടുള്ള പച്ചക്കറി ചന്തകളും ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ഒരുക്കി. കേരളത്തിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ പ്രധാന പങ്കുവഹിച്ചെന്ന് ചെയർമാൻ അഡ്വ. പി എം ഇസ്മയിൽ പറഞ്ഞു.
ഫെഡിന്റെ എക്കാലത്തെയും ചരിത്ര വില്പനയാണ് ഇക്കുറി ഓണച്ചന്തകൾ വഴി നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 62 കോടിയുടെ അധിക വില്പന. സബ്സിഡി ഇനത്തിൽ 60 കോടിയും നോൺ സബ്സിഡി ഇനത്തിൽ 65 കോടിയുമുൾപ്പെടെ 125 കോടിയുടെ വില്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.