16 April 2024, Tuesday

Related news

February 9, 2024
January 7, 2024
November 8, 2023
October 29, 2023
October 10, 2023
September 9, 2023
September 7, 2023
August 19, 2023
August 19, 2023
July 20, 2023

നൂറ് ദിന കർമപരിപാടിയില്‍ 2000 കാർഷിക കുളങ്ങൾ നിർമ്മിക്കും: മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖിക
തിരുവനന്തപുരം
March 3, 2023 9:06 pm

തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുന്നതിന് ആസൂത്രിതമായ നീക്കം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി മന്ത്രി എം ബി രാജേഷ്.
നിയമത്തിലില്ലാത്ത പലതരം വ്യവസ്ഥകൾ കൊണ്ട് പദ്ധതിയെ പരിമിതപ്പെടുത്താനും ശമ്പളഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലപാ‌ടാണ് കേന്ദ്രത്തിന്റേത്. 2022–23 ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് വിഹിതമായി 89,400 കോടിയാണ് ബജറ്റിൽ കേന്ദ്രം അനുവദിച്ചത്. എന്നാൽ 2023–24 ബജറ്റിൽ 60,000 കോടി മാത്രമേ വകയിരുത്തിയി‌ട്ടുള്ളു. ബജറ്റിലെ മുതൽ മുടക്ക് കുറയുമ്പോൾ തൊഴിൽ ദിനങ്ങളും വെട്ടിച്ചുരുക്കേണ്ടി വരും. ഒരു പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി 20 വർക്കുകൾ മാത്രമേ ഏറ്റെടുക്കാവൂ എന്നാണ് കേന്ദ്ര നിർദ്ദേശം. 

ശക്തമായ സമ്മർദ്ദത്തെ തുടർന്ന് കേരളത്തിൽ മാത്രമായി അത് 50 ആയി വർധിപ്പിച്ചു. ഇത്തരത്തിൽ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കത്തെ കേരളം ശക്തമായി പ്രതിരോധിച്ചു വരികയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ആവശ്യമുണ്ടെന്നും മന്ത്രി ചോദ്യോത്തര വേളയില്‍ അറിയിച്ചു. ഉപജീവനഉപാധികൾ മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനും സംസ്ഥാനം ആവിഷ്ക്കരിച്ച സുഭിക്ഷ കേരളം, ശുചിത്വകേരളം പദ്ധതികളെ തൊഴിലുറപ്പുമായി ബന്ധിപ്പിച്ച് പ്രവൃത്തികൾ ഏറ്റെടുക്കും. 

നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി മെയ് 31 നുള്ളിൽ 2000 കാർഷിക കുളങ്ങൾ നിർമ്മിക്കും. മാർച്ച് 22 ജല ദിനത്തിൽ 1000 കാർഷിക കുളങ്ങൾ ഉദ്ഘാടനം ചെയ്യും. ആവർത്തന സ്വഭാവമുള്ള ജോലികളുടെ പട്ടികയിൽ കേന്ദ്രസർക്കാർ കനാൽ നവീകരണത്തെ ഉൾപ്പെടുത്തിയതിനാൽ ഇത്തരം പ്രവൃത്തികൾ ഈ വർഷം മുതൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത് കർഷകർക്കും പൊതുജനത്തിനും ബുദ്ധിമുട്ടുണ്ടാക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വർധനവിന് യുഡിഎഫ് എംപി മാർ കൂടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary;2000 agri­cul­tur­al ponds to be con­struct­ed in 100-day pro­gram: Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.