കുടുംബശ്രീ വഴി 2000 കോടി രൂപ അധിക വായ്പ ലോക്ഡൗൺ കാലത്ത് ദുരിതാശ്വാസമായി നൽകുമെന്ന് പ്രഖ്യാപിച്ചത് യാഥാർത്ഥ്യമാകുന്നു. കുടുംബത്തിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തുകൊണ്ട് ഒരു അംഗത്തിന് 5000, 10,000, 15,000, 20,000 എന്നിങ്ങനെ പരാമാവധി 20,000 രൂപ വരെ വായ്പ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി എന്നറിയപ്പെടുന്ന വായ്പാപദ്ധതി. 2019 ഡിസംബർ 31ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ ലഭ്യമാക്കുക. ഈ അയൽക്കൂട്ടങ്ങൾ ഇതിനകം വായ്പ എടുത്തിട്ടുള്ള അതേ ബാങ്കുകളിൽ (ഷെഡ്യൂൾഡ്/സഹകരണ) നിന്നാണ് വായ്പ എടുക്കേണ്ടത്.
ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിംഗ്സ് അക്കൗണ്ടുള്ള ബാങ്കുകള്‍ (ഷെഡ്യൂൾഡ്/സഹകരണ) മുഖേനയാണ് വായ്പ എടുക്കേണ്ടത്. ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പയുടെ പരിധി ഉയർത്തിയോ (ടോപ് അപ്) ഈ വായ്പ അനുവദിക്കാം. ആറു മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമായിരിക്കും വായ്പാ കാലാവധി. ബാങ്കുകൾ പരമാവധി ഒമ്പത് ശതമാനം പലിശയേ ഈടാക്കാൻ പാടുള്ളൂ. മൊറട്ടോറിയം കാലാവധിയ്ക്കു ശേഷം അയൽക്കൂട്ടങ്ങൾ പലിശ ഉൾപ്പെടെയുള്ള ഇഎംഐ തുക മാസാമാസം തിരിച്ചടവ് നടത്തണം. വായ്പയുടെ പലിശത്തുക മൂന്ന് വാർഷിക ഗഡുക്കളായി സർക്കാരിൽ നിന്നും സബ്സിഡിയായി അയൽക്കൂട്ടങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കുടുംബശ്രീ മുഖേന ലഭ്യമാക്കും. കോവിഡ് 19 നിമിത്തം കഷ്ടത അനുഭവിക്കുന്ന ഒരു കുടുംബവും വായ്പാ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടാൻ പാടുള്ളതല്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എന്നാൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വേതനം, പെൻഷൻ ലഭിക്കുന്ന അയൽക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ (പ്രതിമാസം 10,000 രൂപയോ അതിന് മുകളിലോ കുടുംബത്തിന് ആകെ വരുമാനം) അവർക്ക് ഈ വായ്പ അനുവദിക്കുന്നതല്ല. ഓണറേറിയം, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവ വായ്പ ലഭിക്കുന്നതിനു തടസമല്ല. അയൽക്കൂട്ടാംഗങ്ങളുടെ അർഹതാമാനദണ്ഡങ്ങർ നിശ്ചയിക്കുന്നതിനും അതനുസരിച്ച് അവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് വായ്പ നല്‍കുന്നതിനും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയുമായും സഹകരണ രജിസ്ട്രാറുമായും കരാറിൽ ഒപ്പുവയ്ക്കുന്നതിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അയൽക്കൂട്ടാംഗങ്ങളുടെ എണ്ണവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് ഓരോ ജില്ലയ്ക്കും അനുവദിക്കേണ്ട വായ്പാപരിധി എക്സിക്യൂട്ടീവ് ഡയറക്ടർ നിശ്ചയിക്കേണ്ടതും അതനുസരിച്ച് വായ്പ അനുവദിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുമാണെന്ന് ധനമന്ത്രി അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.