
ശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി പരിശോധന നടത്തി. മുഴുവൻ ജില്ലകളിലുമായി 845 സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനകളിൽ 2,455 ചട്ടലംഘനങ്ങൾ കണ്ടെത്തുകയും 1.17 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.
ശുചിത്വനിയമങ്ങൾ കർശനമായി നടപ്പാക്കാനും മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനും ലക്ഷ്യമിട്ട് വകുപ്പ് തുടർച്ചയായി നടത്തുന്ന നടപടികളുടെ ഭാഗമാണ് ഈ പരിശോധന.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (359) ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. കൊല്ലം (323), കോഴിക്കോട് (315) ജില്ലകളിലും മുന്നൂറിൽ കൂടുതൽ ലംഘനങ്ങൾ കണ്ടെത്തി. തൃശൂർ ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ (17.77 ലക്ഷം) പിഴ ചുമത്തിയത്.
കോഴിക്കോട് (17.42 ലക്ഷം), കൊല്ലം (14.26 ലക്ഷം), തിരുവനന്തപുരം (11.87 ലക്ഷം), ഇടുക്കി (11 ലക്ഷം) ജില്ലകളിലും പത്ത് ലക്ഷം രൂപയ്ക്കു മുകളിൽ പിഴ ചുമത്തി. ഇടുക്കി ജില്ലയിൽ 202 ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. കണ്ണൂരിൽ 170 ലംഘനങ്ങൾക്ക് 8.71 ലക്ഷം രൂപയും, കോട്ടയത്ത് 103 സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 192 ലംഘനങ്ങൾക്ക് 4.53 ലക്ഷവും, എറണാകുളത്ത് 49 സ്ക്വാഡുകൾ നടത്തിയ 417 പരിശോധനകളിൽ കണ്ട 92 ലംഘനങ്ങൾക്ക് 9.50 ലക്ഷം രൂപയും പിഴ ചുമത്തി. മലപ്പുറത്ത് 176 ലംഘനങ്ങൾക്ക് 4.60 ലക്ഷം രൂപയും, പത്തനംതിട്ടയിൽ 87 ലംഘനങ്ങൾക്ക് 4.41 ലക്ഷം രൂപയും, കാസർകോട് 137 ലംഘനങ്ങൾക്ക് 5.54 ലക്ഷം രൂപയും പിഴ ചുമത്തി. പാലക്കാട്ട് 48 ലംഘനങ്ങൾക്ക് 2.83 ലക്ഷവും, ആലപ്പുഴയിൽ 53 ലംഘനങ്ങൾക്ക് 2.95 ലക്ഷവും, വയനാട്ടിൽ 38 ലംഘനങ്ങൾക്ക് 1.38 ലക്ഷം രൂപയും പിഴ ചുമത്തി. എറണാകുളത്ത് 32,000 രൂപ, കൊല്ലത്ത് 71,000 രൂപ, കോഴിക്കോട് 63,000 രൂപ, കാസർഗോഡ് 23,000 രൂപ, പാലക്കാട് 3,000 രൂപ എന്നിങ്ങനെ തത്സമയ പിഴയും ഈടാക്കി.
കോട്ടയം (103 സ്ക്വാഡുകൾ), തിരുവനന്തപുരം (102 സ്ക്വാഡുകൾ) എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സംഘങ്ങൾ പരിശോധനയിൽ പങ്കെടുത്തത്. കോഴിക്കോട് (85), കൊല്ലം (84) ജില്ലകളും വ്യാപകമായ പരിശോധനകൾ നടത്തി. കാസർകോട് ജില്ലയിൽ 1,843.3കിലോ, കോട്ടയം ജില്ലയിൽ 705.25 കിലോ, മലപ്പുറം ജില്ലയിൽ 429.6 കിലോ, ആലപ്പുഴയിൽ 505.595 കിലോ എന്നിങ്ങനെ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിനായി സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് പറഞ്ഞു. ശുചിത്വനിയമപാലനം പൗരജീവിതത്തിന്റെ സ്വാഭാവിക ശീലമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. പരിശോധനകൾ തുടരുമെന്നും കണ്ടെത്തുന്ന ലംഘനങ്ങളിൽ നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിത്വ–മാലിന്യപരിപാലന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.