28 March 2024, Thursday

Related news

August 13, 2023
July 22, 2023
June 2, 2023
April 13, 2023
April 12, 2023
March 5, 2023
November 6, 2022
October 15, 2022
September 19, 2022
August 25, 2022

ജീവനെടുത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് ഉപയോഗം; മൂന്ന് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത് 28 കുട്ടികള്‍

പി എസ് രശ്‌മി
തിരുവനന്തപുരം
March 5, 2023 10:46 pm

മൊബൈല്‍— ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത് 28 കുട്ടികള്‍. ഇവയുടെ ദുരുപയോഗം മൂലം ലൈംഗിക ചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയവക്കും കുട്ടികള്‍ വിധേയരാകുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടയില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സ്വാധീനത്താല്‍ നിയമവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായി കണ്ടെത്തിയ ഒമ്പത് കുട്ടികളില്‍ ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാത്ത നിരാശയില്‍ തിരുവനന്തപുരം നാവായിക്കുളത്ത് കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍‍ വിദ്യാർത്ഥിനി ജീവ മോഹന്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ അനിയത്തിക്ക് ഒരു കാരണവശാലും മൊബൈൽ കൊടുക്കരുതെന്നും തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നുമുള്ള ജീവയുടെ ആത്മഹത്യക്കുറിപ്പ് അമിത ഫോണ്‍ ഉപയോഗത്തിന്റെ ദുരന്തഫലം എത്ര ആഴത്തിലള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.

മൊബൈല്‍ ഫോണിനോടുള്ള കുട്ടികളുടെ അഭിനിവേശം കൂടുന്നതായി എസ് സി‌ഇആര്‍ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളിലെ അമിത മൊബെല്‍ ‑ഇന്റര്‍നെറ്റ് ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഏകാഗ്രതയുടെ തോത് കുറയ്ക്കുമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ നടത്തിയ പഠനവും വ്യക്തമാക്കുന്നു. പരിധിവിട്ട മൊബൈല്‍ ഉപയോഗം കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി ഉണ്ടാകാൻ കാരണമാകുന്നുവെന്ന് വിദഗ്ദർ പറയുന്നു. കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ച പ്രാപിക്കുന്നതെ ഉള്ളൂ എന്നത് കൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ മൊബൈലിൽ നിന്നുണ്ടാകുന്ന വൈദ്യത കാന്തിക തരംഗങ്ങൾ മുതിർന്നവരേക്കൾ വേഗത്തിൽ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. വീഡിയോ ഗെയിം തുടങ്ങി മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തിൽ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളിൽ ദൃശ്യമാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കുട്ടികളിലെ മൊബൈല്‍-ഇന്റര്‍നെറ്റ് ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. സോഷ്യല്‍ പൊലീസിങ് ഡിവിഷന്റെ ഭാഗമായി ഓണ്‍ലൈന്‍ ദുരുപയോഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതിനും കുറ്റകൃത്യങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്ത് ആറ് ഡീ അഡിക്ഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇവ. സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മൊബൈല്‍— ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ എസ്‌സിഇആര്‍ടി യുടെ ആഭിമുഖ്യത്തില്‍ സേഫ്, ഹെല്‍ത്തി ആന്റ് ഹാപ്പി സ്കൂള്‍ എന്ന പേരില്‍ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഇതേ ലക്ഷ്യത്തോടെ റഫറന്‍സ് പുസ്തകവും എസ്ഇആര്‍ടി വിതരണം ചെയ്തിട്ടുണ്ട്.

Eng­lish Summary:28 chil­dren com­mit­ted sui­cide in three years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.