26 March 2024, Tuesday

Related news

March 25, 2024
February 6, 2024
January 3, 2024
December 26, 2023
November 17, 2023
November 9, 2023
November 9, 2023
October 9, 2023
October 7, 2023
October 7, 2023

ബാങ്കുകളുടെ കിട്ടാക്കടം 8.58 ലക്ഷം കോടി: അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് മടങ്ങായി

Janayugom Webdesk
ന്യൂഡല്‍ഹി
October 9, 2022 10:26 pm

രാജ്യത്തെ ഷെഡ്യൂൾഡ്-വാണിജ്യ ബാങ്കുകളിലെ കിട്ടാക്കടം 8.58 ലക്ഷം കോടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വര്‍ധിച്ചത് മൂന്ന് മടങ്ങ്. 2017 മാർച്ച് 31ന് 2.58 ലക്ഷം കോടിയായിരുന്ന കടമാണ് 2022 മാർച്ച് 31 ല്‍ 8,58,396.32 കോടിയായി ഉയര്‍ന്നതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍(CIBIL) പബ്ലിക് ഡൊമെയ്നിൽ ലഭ്യമായ ഡാറ്റ കാണിക്കുന്നു. ഒരു കോടിക്ക് മുകളിലാള്ള 30,359 വായ്പകളിലായാണ് 8.58 ലക്ഷം‌ കോടി കിട്ടാക്കടമായിട്ടുള്ളത്. 2017 വരെ ഇത് 17,236 അക്കൗണ്ടുകളായിരുന്നു. 32 സംസ്ഥാനങ്ങളിലായി തിരിച്ചടയ്ക്കാത്ത വായ്പകളുടെ എണ്ണം ഇരട്ടിയായി. ‌

3.82 ലക്ഷം കോടി കുടിശ്ശികയുള്ള 7,954 അക്കൗണ്ടുകളുമായി മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിൽ ന്യൂഡൽഹിയും തെലങ്കാനയുമാണ്. 1,14,063.68 കോടിയുള്ള ഡൽഹിയിൽ 2,862 അക്കൗണ്ടുകളും തെലങ്കാനയിൽ 59,082.57 കോടി രൂപയുടെ 1,319 അക്കൗണ്ടുകളുമാണുള്ളത്. 2017 ലും 81,023.78 കോടിയുടെ 4,726 കേസുകളുള്ള മഹാരാഷ്ട്ര തന്നെയായിരുന്നു മുന്നില്‍. അന്ന് ഡൽഹിയും പശ്ചിമ ബംഗാളുമായിരുന്നു തൊട്ടുപിന്നിൽ.

2018–19 മുതൽ 2020–21 സാമ്പത്തിക വർഷം വരെയുള്ള എൻപിഎ അക്കൗണ്ടുകളിൽ പൊതുമേഖലാ ബാങ്കുകൾ 3,12,987 കോടി രൂപ വീണ്ടെടുത്തുവെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് രാജ്യസഭയിൽ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്കരണ തന്ത്രങ്ങളുടെ ഫലമായി 2021 ഡിസംബർ 31 വരെ കിട്ടാക്കടം 5.60 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സിബില്‍ ഡാറ്റയനുസരിച്ച് 2022 മാർച്ച് 31 വരെ എസ്ബിഐയും അസോസിയേറ്റ് ബാങ്കുകളിലും മാത്രമായി 4,717 വായ്പകളിലായി നിന്ന് 1.60 ലക്ഷം കോടി കുടിശ്ശികയുണ്ട്.

പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുകോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ 4.30 ലക്ഷം കോടി തിരിച്ചുപിടിക്കാനായി 17,264 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു കോടി രൂപയും അതിൽ കൂടുതലും കുടിശ്ശിക വരുത്തിയവരിൽ നിന്ന് 1.32 ലക്ഷം കോടി രൂപ തിരിച്ചുപിടിക്കാൻ സ്വകാര്യ ബാങ്കുകള്‍ 6,897 കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. വിദേശ ബാങ്കുകള്‍ 13,669.32 കോടി തിരിച്ചുപിടിക്കാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ, ഐഎഫ്‍സിഐ ലിമിറ്റഡ്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, എസ്ഐഡിബിഐ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്പെസിഫൈഡ് അണ്ടർടേക്കിങ്, യുടിഐ മ്യൂച്വൽ ഫണ്ട് എന്നിവയുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ 467 അക്കൗണ്ടുകൾ നിഷ്ക്രിയമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: 8.58 lakh crore of bad loans of banks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.