29 March 2024, Friday

സൈബറിടത്തെ സ്വകാര്യത ഇല്ലാതാക്കാന്‍ 90 ദിവസംകൂടി; നിയമത്തെ എതിര്‍ത്ത് വിദേശ വിപിഎന്‍ കമ്പനികള്‍ രാജ്യം വിടുന്നു

Janayugom Webdesk
June 29, 2022 11:22 am

ഇന്ത്യന്‍ ടെക്നോളജി മേഖലയില്‍ രണ്ടു സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇവ രണ്ടും ഈ മാസാവസാനം നിലവില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അവയില്‍ ഒന്ന് ടോക്കണൈസേഷനാണ്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജൂലൈ 1 മുതല്‍ ടോക്കണൈസേഷന്‍ എന്ന പേരിലുള്ള പുതിയ സംവിധാനം വരും എന്നായിരുന്നു അറിയിപ്പ്. രണ്ടാമത്, വിപിഎന്‍ കമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ 5 വര്‍ഷത്തിലേറെ സൂക്ഷിക്കണം എന്നായിരുന്നു നിര്‍ദേശം. ഇവ രണ്ടിനും 90 ദിവസത്തെ സാവകാശം കൂടി നല്‍കിയിരിക്കുകയാണ് കേന്ദ്രം.

ടോക്കണൈസേഷന്‍ സംവിധാനം കൊണ്ടുവരാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് 90 ദിവസത്തെ സാവകാശം കൂടിയാണ് നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ വെബ്സൈറ്റുകളില്‍ ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നത് നീക്കം ചെയ്തരിക്കണം എന്നായിരുന്നു നിര്‍ദേശങ്ങളിലൊന്ന്. 90 ദിവസത്തേക്കു കൂടി നിലവിലുള്ള സ്ഥിതി തുടരും.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിപിഎന്‍ കമ്പനികള്‍ ജൂണ്‍ 27 മുതല്‍ ഇവിടെയുള്ള ഉപയോക്താക്കളുടെ പേരും ഇമെയില്‍ ഐഡിയും കോണ്ടാക്ട് നമ്പറും ഐപി അഡ്രസും അഞ്ചു വര്‍ഷത്തിലേറെ സൂക്ഷിച്ചു വയ്ക്കണമെന്നും അവ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കണം എന്നുമായിരുന്നു നിര്‍ദേശം. ഇത് നിലവില്‍ വരുന്ന തീയതിയാണ് ഇപ്പോള്‍ നീട്ടിവച്ചിരിക്കുന്നത്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (സേര്‍ട്ട്-ഇന്‍) പുതിയ അറിയിപ്പു പ്രകാരം വിപിഎന്‍ കമ്പനികള്‍ക്ക് നിബന്ധനകള്‍ പാലിക്കാന്‍ 90 ദിവസത്തെ സമയം കൂടി അനുവദിച്ചിരിക്കുകയാണ്. അതേസമയം, വിപിഎന്‍ എന്ന ആശയത്തിന്റെ സത്ത തന്നെ ചോര്‍ത്തിക്കളയുന്ന പുതിയ നിയമം പാലിക്കാന്‍ തയാറല്ലെന്നു പറഞ്ഞ് പല വിദേശ വിപിഎന്‍ കമ്പനികളും രാജ്യം വിട്ടുകഴിഞ്ഞു.

Eng­lish sum­ma­ry; 90 more days to elim­i­nate cyber pri­va­cy; For­eign VPN com­pa­nies are leav­ing the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.