ജമ്മു കശ്മീരില്‍ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 900 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ ആക്രമണങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മുമ്മദ്, അല്‍ ബദര്‍ ആന്റ് ദ റസിസ്റ്റന്‍സ് ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ശ്രീനഗര്‍, ബുദ്ഗാം തുടങ്ങി ദക്ഷിണ കശ്മീരിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. അറസ്റ്റിലായവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. എന്നാല്‍ പ്രദേശവാസികളെ സംശയത്തിന്റെ പേരില്‍ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇന്നലെ എന്‍ഐഎ ജമ്മു കശ്മീരിൽ 18 സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
വ്യാഴാഴ്ച ശ്രീനഗറിലെ സ്കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രിന്‍സിപ്പലും അധ്യാപകനുമടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പ്രാദേശിക ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്ഥിതി വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ മന്ത്രാലയം കശ്മീരിലേക്ക് അയക്കുകയും ചെയ്തിരുന്നു.
അതേസമയം പ്രദേശവാസികള്‍ക്കു നേരെയുള്ള ആക്രമണങ്ങളിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പാകിസ്ഥാന്‍ ഭീകരന്‍ ഛോട്ട വാലിദിനെതിരെ സൈന്യം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ 20 ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായാണ് നിഗമനം.
English Summary: 900 arrested in Kashmir on terrorism charges
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.