
പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ടിന്റെ പേര് ‘പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപ് ഇന്റർനാഷണൽ എയർപോർട്ട്’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് ഫ്ലോറിഡ നിയമസഭയുടെ അംഗീകാരം. ഫ്ലോറിഡ ജനപ്രതിനിധി സഭയും (81–30 വോട്ടിന്) സെനറ്റും (25–11) ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ജൂലെെ ഒന്നു മുതല്‍ പുതിയ പേര് നിലവിൽ വരുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതിനും റീബ്രാന്‍ഡിങ്ങിനുമായി 5.5 ദശലക്ഷം ഡോളർ ( 45 കോടി രൂപ) ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. ട്രംപിന്റെ വസതിയായ മാർ എ ലാഗോയ്ക്ക് തൊട്ടടുത്താണ് പാം ബീച്ച് ഇന്റർനാഷണൽ എയർപോർട്ട്.
ട്രംപ് ഓർഗനൈസേഷൻ പകർപ്പവകാശ അപേക്ഷകൾ നൽകിയിട്ടുണ്ടെങ്കിലും, വിമാനത്താവളത്തിന് പേര് ഉപയോഗിക്കാൻ പ്രതിഫലം ഈടാക്കില്ലെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയിൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ പേര് ഒരു വിമാനത്താവളത്തിന് നൽകുന്നത് അപൂർവ നടപടിയാണ്. ലോകമെമ്പാടുമുള്ള ആഡംബര കെട്ടിടങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും സ്വന്തം പേര് പതിപ്പിക്കുന്നതിൽ താല്പര്യമുള്ള ട്രംപ്, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ തന്റെ മുദ്ര പതിപ്പിക്കാനായി നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
മുംബൈ, പൂനെ, കൊൽക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ട്രംപ് ടവർ’ എന്ന പേരിൽ നിരവധി ആഡംബര സമുച്ചയങ്ങളുണ്ട്. വാഷിങ്ടണിലെ പ്രശസ്തമായ ജോൺ എഫ് കെന്നഡി സെന്ററിനെ “ട്രംപ്-കെന്നഡി സെന്റർ” എന്ന് പുനർനാമകരണം ചെയ്യാൻ ട്രംപ് ഭരണകൂടം ശ്രമം തുടങ്ങിയിട്ടുണ്ട്. ന്യൂയോർക്കിലെ പെൻ സ്റ്റേഷനും വാഷിങ്ടണിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും തന്റെ പേര് നൽകണമെന്ന് ട്രംപ് നിർദേശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.