വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം, വാണിജ്യവൽക്കരണം, വംശീയവൽക്കരണം എന്നിവയ്ക്കുള്ള ഒരു നയപരമായ പ്രക്രിയയാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020. വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലൂടെയാണ് ഈ പ്രക്രിയയ്ക്ക് സമ്മതം നേടാൻ ശ്രമിക്കുന്നത്. രാജ്യത്തുടനീളം ഹിന്ദി അടിച്ചേല്പിക്കലാണ് ഈ സമ്മതനിര്‍മ്മാണ പ്രക്രിയയിലെ പ്രധാന ഘടകം. തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിലവിലുള്ള ത്രിഭാഷാ ഫോർമുലയില്‍ നിർബന്ധിതഭാഷയായി ഹിന്ദി മാറ്റുകയാണ് ലക്ഷ്യം. ഇപ്പോൾ രണ്ട് ഇന്ത്യൻ ഭാഷകൾ (മാതൃഭാഷയും മറ്റേതെങ്കിലും ഇന്ത്യൻ ഭാഷയും) എന്ന രീതിയിലേക്ക് എന്‍ഇപി 2020 മാറ്റം വരുത്തിയിട്ടുണ്ട്. ബഹുഭാഷാവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും, ഹിന്ദി അടിച്ചേല്പിക്കാനുള്ള പരോക്ഷ മാതൃകയാണ് ദേശീയ വിദ്യാഭ്യാസ നയം വെളിപ്പെടുത്തുന്നത്.
മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള എതിര്‍പ്പ് ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ എത്രമാത്രം രാഷ്ട്രീയമാണെന്ന് തെളിയിക്കുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം നവ‑ഫാസിസ്റ്റ് ഭരണകൂടത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം തുറന്നുകാട്ടുന്നതാണ്. സംസ്ഥാന ഭാഷാ ഉപദേശക സമിതിയെ മറികടന്നാണ് ഈ തീരുമാനമെടുത്തത്. വിദ്യാഭ്യാസപരമായി മോശം തീരുമാനമാണെന്നും കുട്ടികളുമായി ബന്ധപ്പെട്ട മനഃശാസ്ത്ര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സമിതി വിമർശിച്ചു. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ അനാവശ്യമായ ഭാരം അടിച്ചേല്പിക്കുമെന്ന് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ ലക്ഷ്മികാന്ത് ദേശ്‌മുഖ് അടിവരയിട്ടു.
കോൺഗ്രസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഹിന്ദി അടിച്ചേല്പിക്കലിനെ എതിർത്തു. ശക്തമായ എതിർപ്പിനെത്തുടര്‍ന്ന് ബിജെപി സർക്കാർ തല്‍ക്കാലം പിന്നോട്ട് പോയി. എന്നാല്‍ ഇത് പൂര്‍ണമായ പിന്മാറ്റമല്ല, മറിച്ച് തന്ത്രപരമായ പുനഃക്രമീകരണത്തിനുള്ള ഒരുക്കമാണെന്നാണ് സൂചന. ത്രിഭാഷാ ഫോർമുല സുതാര്യമാണെന്ന് അവകാശപ്പെടുന്നതിലൂടെ, മഹാരാഷ്ട്ര സർക്കാർ ഹിന്ദി അടിച്ചേല്പിക്കുന്നതിനുള്ള ഘടനാപരമായ സാഹചര്യങ്ങൾ നിലനിർത്തുന്നുണ്ട്.
ഹിന്ദിയല്ലാത്ത ഇന്ത്യൻ ഭാഷകൾക്കുള്ള അധ്യാപകർ താരതമ്യേന കുറവാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി ഹിന്ദി അടിച്ചേല്പിക്കുകയും നയപരമായ തീരുമാനങ്ങളിലൂടെ മറ്റ് ഇന്ത്യൻ ഭാഷകളെ വിലകുറച്ച് കാണുകയും ചെയ്തതാണ് ഈ ആപേക്ഷിക ക്ഷാമത്തിന് കാരണം. മനഃപൂർവം സൃഷ്ടിച്ച ഈ അസമ സാഹചര്യത്തിൽ, പല സ്കൂളുകളും ഹിന്ദി സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. മാത്രമല്ല, മറ്റാെരു ഇന്ത്യൻ ഭാഷ പഠിപ്പിക്കുന്നതിനായി ഒരു ക്ലാസ് രൂപീകരിക്കുന്നതിന് കുറഞ്ഞത് 20 വിദ്യാർത്ഥികളെങ്കിലും ആവശ്യമാണ്. നയപരമായ പിന്തുണയില്ലാതെ പല സ്ഥാപനങ്ങൾക്കും ഈ പരിധി മറികടക്കാന്‍ കഴിയില്ല.
ഹിന്ദി ഒഴികെയുള്ള ഭാഷ മൂന്നാം ഭാഷയായി തെരഞ്ഞെടുക്കുമ്പോള്‍ ബന്ധപ്പെട്ട അധ്യാപകർക്കായി കൂടുതല്‍ വേതനം ആവശ്യമാണെന്നും ഇത് ഫീസ് വർധനവിന് കാരണമാകുമെന്നും സ്വകാര്യ സ്കൂളുകൾക്ക് വാദിക്കാം. അത്തരം സാഹചര്യങ്ങളിൽ, വിദ്യാഭ്യാസച്ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സ്വമേധയാ ഉള്ള തെരഞ്ഞെടുപ്പിനുള്ള സൗകര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഹിന്ദി അടിച്ചേല്പിക്കൽ നടക്കും. ഹിന്ദിയിതര ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുന്നതിന് ‘വിര്‍ച്വല്‍ മോഡുകൾ’ ഉപയോഗിക്കാനുള്ള നിർദേശം അവരെ രണ്ടാംതരക്കാരായി കാണാന്‍ സാധ്യതയൊരുക്കുന്നു. ക്ലാസ് റൂം അധ്യാപനത്തിന് മാത്രം നൽകാൻ കഴിയുന്ന സമഗ്രമായ ബോധനപ്രക്രിയ അവര്‍ക്ക് വെല്ലുവിളിയാകും.
ഹിന്ദി അടിച്ചേല്പിക്കലിനെ ശക്തമായി എതിർക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. പതിറ്റാണ്ടുകളായി തമിഴും ഇംഗ്ലീഷും മാത്രം പഠിപ്പിക്കുന്ന സംസ്ഥാനത്ത് ദ്വിഭാഷാ ഫോർമുലയാണ് നിലനിൽക്കുന്നത്. നവ‑ഫാസിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ടവയൊഴികെ തമിഴ് സമൂഹം ഒറ്റക്കെട്ടായി ദ്വിഭാഷാ ഫോർമുലയെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. മൂന്നാം ഭാഷയായി ഹിന്ദിയെ അവതരിപ്പിക്കുന്ന തില്‍ തമിഴ് സമൂഹത്തിന്റെ എതിർപ്പിനെ പിന്തുണയ്ക്കുന്ന വാദങ്ങൾ ഇവയാണ്: ഒന്ന്, എല്ലാ ഇന്ത്യൻ ഭാഷകളും എല്ലാ സാമൂഹിക മേഖലകളിലും തുല്യമാണ്, ഹിന്ദിക്ക് പ്രത്യേക പദവിയില്ല. രണ്ട്, തമിഴ് ജനങ്ങളുടെ മാതൃഭാഷയും ഇംഗ്ലീഷ് ശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രധാന കലവറയുമാണ്. മൂന്ന്, വിദ്യാർത്ഥികൾക്ക് മറ്റേതെങ്കിലും ഭാഷ പഠിക്കാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ മൂന്നാം ഭാഷ നിർബന്ധമല്ല. നാല്, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ, ത്രിഭാഷാ ഫോർമുലയില്‍ ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നിവയാണുള്ളത്. മറ്റ് ഇന്ത്യൻ ഭാഷകളെ പൂർണമായും ഒഴിവാക്കുന്നു.
കേന്ദ്ര സർക്കാരുകൾ ഒരിക്കലും തമിഴ്‌നാടിന്റെ ദ്വിഭാഷാ ഫോർമുലയുമായി പൊരുത്തപ്പെട്ടിട്ടില്ല. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. നവ‑ഫാസിസ്റ്റ് ഭരണകൂടമാകട്ടെ ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുന്നു. ത്രിഭാഷാ ഫോർമുല അംഗീകരിക്കുന്നില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് തടഞ്ഞുവയ്ക്കുക എന്നതാണ് ഏറ്റവും പുതിയ ശ്രമം. ഈ ആക്രമണാത്മക അടിച്ചേല്പിക്കൽ കേന്ദ്ര സർക്കാരുകളുടെ മുൻകാല രീതികളിൽ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. അതേസമയം ഹിന്ദി അടിച്ചേല്പിക്കലിനെതിരായ ചെറുത്തുനില്പ് തമിഴ്‌നാട്ടിൽ ശക്തമായി തുടരുകയും ചെയ്യുന്നു.
ഇന്ത്യൻ നാഗരികതയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഏകീകൃതമായ മിഥ്യയെ പിന്തുണയ്ക്കുന്ന ഭരണവർഗം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സംസ്കൃതം കേന്ദ്രീകരിച്ചുള്ള മിത്തുകള്‍ അശാസ്ത്രീയവും ചരിത്രപരമായ തെളിവുകള്‍ക്ക് വിരുദ്ധവുമാണ്. എന്നാല്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ സംസ്കൃതം ഹിന്ദിയുടെ ഏക പൂർവിക ഭാഷയെന്ന കപടവാദമുന്നയിക്കുന്നു. അതുവഴി, സംസ്കൃതത്തിന്റെ രണ്ടാം വരവായോ അതിലേക്കുള്ള ചവിട്ടുപടിയായോ നിയോ — ഫാസിസ്റ്റ് കാലഘട്ടം ഹിന്ദി അടിച്ചേല്പിക്കലിനെ കാണുന്നു.
ലോകത്താകമാനമുള്ള ഫാസിസ്റ്റ് ഭരണവർഗങ്ങളെപ്പോലെ (ഉദാഹരണത്തിന്, പാശ്ചാത്യ നാഗരികതയുടെ പ്രമോട്ടർമാര്‍) നവ‑ഫാസിസ്റ്റ് കാലഘട്ടത്തിന്റെ വക്താക്കളും പൗരാണികതയെ പ്രാഥമികതയുമായി സംയോജിപ്പിക്കുന്നു. ഇന്ത്യൻ നാഗരികതയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അശാസ്ത്രീയവും ഏകീകൃതവുമായ മിത്ത് മറ്റൊരു മിത്ത് നിർമ്മിക്കുന്നതിനുള്ള മുൻവിധിയായാണ് വർത്തിക്കുന്നത്. നവ‑ഫാസിസ്റ്റ് സംവിധാനം വിഭാവനം ചെയ്ത ഇന്ത്യയുടെ ഏകീകൃത സ്വരൂപം (ഹിന്ദു രാഷ്ട്രം) എന്ന ദർശനം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. മൂലധനത്തിനുമുമ്പില്‍ ഇന്ത്യയുടെ പരമാധികാരത്തെ അടിയറവയ്ക്കുന്നതിനുള്ള ഒരു പ്രത്യയശാസ്ത്ര മൂടുപടമായി ഇത് പ്രവർത്തിക്കുന്നു.
ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിരന്തര ശ്രമങ്ങൾക്ക് നീണ്ട ചരിത്രമുണ്ട്. ഭരണവർഗങ്ങളുടെ പ്രിയപ്പെട്ട ഭാഷാ ഉപകരണമായാണ് ഹിന്ദി ഉയർന്നുവന്നത്. ഒന്ന്, ബ്രിട്ടീഷ് കൊളോണിയലിസം പ്രോത്സാഹിപ്പിച്ച വർഗീയവൽക്കരണത്തിലൂടെ ഹിന്ദിയുടെയും ഉറുദുവിന്റെയും സമന്വയമായ ഹിന്ദുസ്ഥാനിയെ നശിപ്പിക്കുകയും ഉറുദു ഒരു വിദേശ ഭാഷയാണെന്ന് തെറ്റായി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട്, നസ്താലിഖ്, കൈതി എന്നിവയൊഴികെ ദേവനാഗരി മാത്രം (വടക്കൻ) ഇന്ത്യന്‍ തദ്ദേശീയ ലിപിയായി സ്ഥാപിച്ചു. മൂന്ന്, രാജസ്ഥാനി, ഹരിയാനവി, ബ്രജ് ഭാഷ, അവധി, ഭോജ്പുരി, ഗർവാലി, കുമാവോണി, അംഗിക, ബുണ്ടേലി, ഛത്തീസ്ഗഢി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകളെ ഹിന്ദിയുടെ പ്രാദേശികവിഭാഗങ്ങളായി തരംതാഴ്ത്തുന്നു. അരുണാചൽ പ്രദേശിലെ തദ്ദേശീയ ഭാഷകളെയും ഹിന്ദി മാറ്റിസ്ഥാപിച്ചു. പഞ്ചാബി, മൈഥിലി എന്നിവ ഹിന്ദിയുടെ പ്രാദേശിക ഭാഷകളായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ ജനകീയ എതിർപ്പിനെ തുടർന്നാണ് പരാജയപ്പെട്ടത്. നാല്, ഇന്ത്യൻ കുത്തക മൂലധന പാർട്ടികൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തെ എതിർത്തിരുന്നു.
“നാനാത്വത്തിൽ ഏകത്വം” എന്ന മുദ്രാവാക്യത്തോടെ ഇന്ത്യയെ ‘സംസ്ഥാനങ്ങളുടെ യൂണിയൻ’ ആയി ഭരണഘടന വിഭാവനം ചെയ്തു. ഇന്ത്യയുടെ ഐക്യത്തിന് അതിന്റെ വൈവിധ്യം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഐക്യം സംരക്ഷിക്കാൻ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇത് വൈരുധ്യാത്മകമായി സൂചിപ്പിച്ചു. ചരിത്രകാരൻ ഇർഫാൻ ഹബീബ്, ഇന്ത്യൻ ജനതയുടെ ഏറ്റവും വലിയ ചരിത്രനേട്ടമായി വിശേഷിപ്പിച്ച കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ ഒരുല്പന്നമാണ് നമ്മുടെ ഭരണഘടന. രണ്ടാമത്തെ വലിയ നേട്ടമാണ് ഭരണഘടനയെന്നുതന്നെ വാദിക്കാം.
മെട്രോപൊളിറ്റൻ മൂലധനത്തോടുള്ള ദുര്‍ബലമായ എതിർപ്പും അതിന്റെ സമകാലിക ആധിപത്യ വിഭാഗവുമായി (അന്താരാഷ്ട്ര ധനമൂലധനം) വിട്ടുവീഴ്ച ചെയ്യാനുള്ള പ്രവണതയും കണക്കിലെടുക്കുമ്പാേള്‍, ഇന്ത്യയിലെ ഭരണവർഗങ്ങൾ, ഇന്ത്യൻ നാഗരികതയുടെ ഏകീകൃത ഉത്ഭവത്തെയും ഭാഗധേയത്തെയും കുറിച്ചുള്ള മിഥ്യയെ ഉറപ്പിച്ചുകൊണ്ടാണ് അവരുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കാണാം.
കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന് കാരണമായതും, നവലിബറൽ പദ്ധതിയെ ചെറുക്കുന്നതിലൂടെ യഥാർത്ഥ ജനാധിപത്യ പുരോഗതിക്ക് അടിത്തറയായി
നിലനിൽക്കുന്നതുമായ സാമ്രാജ്യത്വ വിരുദ്ധതയില്‍ ഇന്ത്യൻ ദേശീയതയെ ഉള്‍ച്ചേര്‍ക്കുന്നതിനെ അവർ ഒഴിവാക്കുന്നു. അതിനാൽ, ഹിന്ദി അടിച്ചേല്പിക്കലിനെതിരായ എതിർപ്പ് നവലിബറൽ പദ്ധതിക്കെതിരായ ചെറുത്തുനില്പുമായി അനിവാര്യമായും സംയോജിപ്പിക്കേണ്ടതുണ്ട്. നവലിബറൽ പദ്ധതിക്കും അതിന്റെ ആഭ്യന്തരരൂപമായ നവ‑ഫാസിസ്റ്റ് വ്യവസ്ഥയ്ക്കുമെതിരായ ജനാധിപത്യ പ്രതിരോധത്തിന്റെ അനിവാര്യഘടകമാണ് ഭാഷാ വൈവിധ്യം.
(ന്യൂസ് ക്ലിക്ക്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.