ഡൽഹിയിലെ കൂടുതൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്ത് വന്നപ്പോൾ എഎപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്ന് സൂചന. കോൺഗ്രസ് തകർന്നടിയുമെന്ന് പറയുന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാണ് ഇന്ന് ഫലം പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ തുടങ്ങിയ ഏജൻസികൾ ബിജെപി അമ്പതിലധികം സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചു. എന്നാൽ പ്രവചനങ്ങൾ തള്ളുകയാണ് ആംആദ്മി പാർട്ടി. ആക്സിസ് മൈ ഇന്ത്യ ബിജെപി 70 ൽ 44 മുതൽ 55 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്.
48 ശതമാനം വോട്ടും ബിജെപി നേടും. ടുഡേയ്സ് ചാണക്യ ഒരു പടികൂടി കടന്ന് ബിജെപി 57 സീറ്റുകൾവരെ നേടുമെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഏജൻസികളും എഎപി 25 വരെ സീറ്റിൽ ഒതുങ്ങുമെന്ന് പ്രവചിച്ചു. സിഎൻഎക്സ് 49 മുതൽ 61 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എഎപി 10 മുതൽ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനം. കോൺഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ പ്രവചനങ്ങളും പറയുന്നത്. പരമാവധി 3 സീറ്റാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. അതേസമയം പ്രവചനങ്ങളിൽ നിരാശരായ എഎപി ക്യാമ്പ് എക്സിറ്റ് പോളുകൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന വാദമാണ് ഉയർത്തുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജിംഗ് സെന്ററുകളും സ്പാകളും നടത്തുന്നവരൊക്കെയാണ് എക്സിറ്റ് പോൾ നടത്തുന്നതെന്നും മറ്റന്നാൾ ഫലം വരുമ്പോൾ എഎപി സർക്കാറുണ്ടാക്കുമെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. ഇതുവരെ പുറത്തുവന്ന 13 എക്സിറ്റ് പോൾ പ്രവചനങ്ങളിൽ 2 ഏജൻസികൾ മാത്രമാണ് എഎപിക്ക് വിജയസാധ്യത പറയുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.