25 April 2024, Thursday

Related news

April 24, 2024
April 5, 2024
April 5, 2024
April 2, 2024
March 21, 2024
March 1, 2024
February 8, 2024
January 31, 2024
December 1, 2023
November 29, 2023

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണമയയ്ക്കലില്‍ വന്‍ ഇടിവ്

Janayugom Webdesk
July 18, 2022 11:39 pm

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ 2020–21 വര്‍ഷത്തില്‍ വന്‍ ഇടിവുണ്ടായതായി ആര്‍ബിഐ. 2016–17 വര്‍ഷത്തില്‍ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) മേഖലകളില്‍ നിന്നുള്ള പണമയയ്ക്കല്‍ 50 ശതമാനമായിരുന്നെങ്കില്‍ 2020–21ല്‍ 30 ശതമാനമായി ചുരുങ്ങി.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള കുടിയേറ്റം കുറഞ്ഞതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ‘കോവിഡ് പ്രതികൂലകാറ്റും ഇന്ത്യയിലേക്കുള്ള പണമയയ്ക്കലും’ എന്ന ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞാല്‍ ഇടത്തരം രാജ്യങ്ങള്‍ക്കുള്ള പുറത്തുനിന്നുള്ള ധനസഹായത്തിന്റെ പ്രധാന ഉറവിടമാണ് പണമയയ്ക്കൽ.
യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണമയച്ചത്. മൊത്തം പണമയയ്ക്കലിന്റെ 36 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നായിരുന്നു. ജിസിസി മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയച്ചത് ദുബായിയില്‍ നിന്നാണ്, 23 ശതമാനം.
ജിസിസി മേഖലയിൽ ശക്തമായ ആധിപത്യം പുലർത്തിയിരുന്ന കേരളം, തമിഴ്‌നാട്, കർണാടക എന്നിവയുടെ വിഹിതം 2020–21ൽ ഏതാണ്ട് പകുതിയായി കുറഞ്ഞു. 2016–17 മുതല്‍ ഈ സംസ്ഥാനങ്ങളിലേക്കയച്ച മൊത്തം തുകയുടെ 25 ശതമാനം മാത്രമാണിതെന്നും ആര്‍ബിഐ പറയുന്നു. വിദേശ പണം സ്വീകരിക്കുന്നതില്‍ 2020–21ൽ മഹാരാഷ്ട്ര കേരളത്തെ മറികടന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും

മുംബൈ: പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ വരുന്ന പാദങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് വര്‍ധന ഉണ്ടായേക്കുമെന്ന് സൂചന. തുടര്‍ച്ചയായ ആറുമാസമായി പണപ്പെരുപ്പം രണ്ട് മുതല്‍ ആറ് ശതമാനമെന്ന ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യത്തിന് മുകളിലാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന പാദങ്ങളില്‍ റിപ്പോ നിരക്ക് ആറ് ശതമാനമായി വരെ വര്‍ധിപ്പിച്ചേക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് കോര്‍പറേറ്റ് ഇക്കണോമിക്സ് സെല്‍ ജോയിന്റ് സെക്രട്ടറി മങ്കേഷ് സോമന്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറ‍ഞ്ഞത്. കഴിഞ്ഞ രണ്ട് പണനയ സമിതി യോഗങ്ങളില്‍ ആർബിഐ റിപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.90 ശതമാനമാക്കിയിരുന്നു.

ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ ശുപാര്‍ശ ചെയ്തതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. എന്നാല്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിലായിരുന്നു നിര്‍മ്മലാ സീതാരാമന്റെ മറുപടി. ക്രിപ്‌റ്റോ ഇടപാടുകള്‍ അതിരുകളില്ലാത്തതാണെന്നും ഫലപ്രദമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

Eng­lish Summary:

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.