കേരളത്തിൽ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എല്ലാ പ്രതികൾക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിലെ ചില സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി, കേരളത്തിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച റോജി എം ജോൺ ആരോപിച്ചു. കേരളീയ സമൂഹത്തെ അറിയാതെ നടത്തിയിട്ടുള്ള ഈ പരാമർശം ആരെ വെള്ളപൂശാനുള്ളതാണെന്നത് പ്രമേയാവതാരകൻ തന്നെ ആലോചിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച വിവിധ പീഡനകേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുകയും ആവശ്യമായ വകുപ്പുകൾ ചുമത്തി കേസ് ചാർജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞിട്ടുള്ള എല്ലാ സംഭവങ്ങളിലും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവരുന്നുണ്ട്. വനിതകൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്കായി 2016 ൽ 15,114 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2020 ൽ ഇതിന്റെ എണ്ണം 12,659 ആയി ചുരുങ്ങി.
ബലാത്സംഗ കേസുകളുടെ എണ്ണം 2017 ൽ 2,003 എണ്ണമുണ്ടായിരുന്നത് 2020 ൽ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകൾ 2017 ൽ 4,413 ആയിരുന്നത് 2020 ൽ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണം 2017 ൽ 12 ആയിരുന്നത് 2020 ൽ ആറ് ആയി കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയെ തുടർന്ന് അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ എം ബി രാജേഷ് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
English Summary : a society where no woman is abused is governments goal
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.