: കെഎസ്ആർടിസി അധികൃതരുടെ അനാസ്ഥമൂലം ഡിപ്പോകളിൽ സർവീസ് നടത്താതെ കെട്ടിക്കിടക്കുന്നത് 2800 ഓളം ബസുകൾ. സ്കാനിയ, ഇ ബസുകൾ, വോൾവോ, ലോ ഫ്ലോർ ബസുകൾ വേറെയും ഇതേ അവസ്ഥയിൽ നശിക്കുകയാണ്.
കോവിഡ് കാലയളവിൽ സർവീസുകൾ 20 ശതമാനത്തിൽ താഴെയായി വെട്ടിക്കുറച്ചപ്പോഴും സർവീസ് നടത്താതെ വന്നാൽ തകരാറുകൾ വരുമെന്നതിനാൽ മാറി മാറി റൊട്ടേഷൻ അടിസ്ഥാനത്തിൽ ബസുകൾ നിരത്തിലിറക്കുന്ന രീതിയാണ് അവലംബിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നതോടുകൂടി എല്ലാ മേഖലകളും സജീവമാകാൻ തുടങ്ങിയതോടെ യാത്രാക്ലേശവും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലെയും ഡിപ്പോകളിൽ കൂട്ടിയിട്ടിരിക്കുന്ന ബസുകൾ തിരക്കേറിയ റൂട്ടുകളിൽ മാറിമാറി ഓടിക്കാൻ സംവിധാനം ഏർപ്പെടുത്തിയാൽ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും കെഎസ്ആർടിസിക്ക് ഉണ്ടായേക്കാവുന്ന കോടികളുടെ നഷ്ടം ഇല്ലാതാക്കാനും കഴിയും.
തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഹോപ് ഓൺ — ഹോപ് ഓഫ് മാതൃകയിൽ കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ ആരംഭിക്കുന്ന സിറ്റി സർക്കുലർ സർവീസ് യാത്രാ സംവിധാനം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ ഡിപ്പോകളിൽ കിടക്കുന്ന ബസുകൾ ഓടിക്കാനാവും.
പ്രതിദിന വരുമാനം ഒരു കോടി വരെ ലഭിച്ചിരുന്ന കേരള അർബൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെയുആർടിസി) ബസുകളുടെയും അവസ്ഥ ഇതുതന്നെ. എസി, നോൺ എസി ബസുകളും തേവര ഡിപ്പോയിൽ ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നു. സ്പെയർപാർട്സ് ലഭ്യമല്ലാത്തതിനാൽ കേടായ ബസുകൾ നന്നാക്കാനാകാതെ കട്ടപ്പുറത്തുമായി.
കേന്ദ്ര സർക്കാരിന്റെ ജൻറം പദ്ധതി പ്രകാരം ഘട്ടം ഘട്ടമായി 190 എസി വോൾവോ ബസുകൾ ഉൾപ്പെടെ 720 ലോ ഫ്ളോർ ബസുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഡിപ്പോകളിൽ ഓടിക്കാതെ ഇട്ടിരിക്കുന്ന ബസുകൾ സർവീസ് നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ(എഐടിയുസി ) ഉൾപ്പെടെ ജീവനക്കാർ പ്രക്ഷോഭത്തിലുമാണ്.
English Summary: About 2800 KSRTC buses were wrecked at depots
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.