പാലക്കാട്: കാറിടിച്ച് പരിക്കേറ്റ് സ്കൂൾ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് ചിറ്റൂരിൽ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണു മരിച്ചത്.
ഇടിച്ച വണ്ടിയുടെ ഡ്രൈവർ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് സൂചന. ഇന്നലെ വൈകിട്ടു നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന സുജിത്തിനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു വച്ചു ടയർ പഞ്ചറായെന്നു പറഞ്ഞ് ഇറക്കി വിട്ടു. തുടർന്ന് കാർ യാത്രക്കാർ സ്ഥലംവിട്ടുവെന്ന് പരിക്കേറ്റ സുജിത്തിനൊപ്പം പോയ പരമൻ എന്നയാൾ പറഞ്ഞു.
ആറ് കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോൾ ടയർ പഞ്ചറായെന്നും, ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞു. പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പരമൻ പറഞ്ഞു.
അപ്പുപ്പിള്ളയൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തശ്ശന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽ വച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുമ്ബോഴാണ് അപകടം ഉണ്ടായത്.
മലപ്പുറം റജിസ്ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നുംനമ്പർ കിട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടയർ പഞ്ചറായതുകൊണ്ടാണ് വഴിയിൽ ഇറക്കിയതെന്ന് അവർ പറഞ്ഞു. കാർ ഇന്ന് സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കുമെന്ന് കസബ എസ്ഐ വിപിൻ കെ വേണുഗോപാൽ അറിയിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.