ബേബി ആലുവ
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പാട്ടത്തിനു കൊടുത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതെ പ്രതിരോധ വകുപ്പ്. ഇവയിൽ പലതും അന്യാധീനപ്പെട്ടതായാണ് വിവരം. കോൺഗ്രസ്, ജനത, വാജ്പേയ് സർക്കാരുടെ കാലത്ത് തട്ടിക്കൂട്ട് സംരംഭങ്ങൾക്കായി പാട്ടത്തിനു കൊടുത്ത 11,180-ഓളം ഏക്കർ ഭൂമിയാണ് കർശനമായ നടപടികളില്ലാത്തതിന്റെ ഫലമായി കൈവിട്ടു പോയ സ്ഥിതിയിലെത്തിയിരിക്കുന്നത്.
ഭൂമി പാട്ടത്തിനെടുത്ത വ്യവസായ സംരംഭങ്ങൾ വർഷങ്ങളായി പാട്ടക്കുടിശിക നൽകുകയോ കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചേൽപ്പിക്കുകയോ ചെയ്യുന്നില്ല. കുന്നുകൂടുന്ന കുടിശിക പിരിച്ചെടുക്കാനും കാലപരിധി തീർന്ന ഭൂമി തിരിച്ചുപിടിക്കാനും പ്രതിരോധ വകുപ്പിനും താത്പര്യമില്ല. ഭൂമി കൈവശം വച്ചിരിക്കുന്ന കോർപ്പറേറ്റുകൾക്ക് അവ പാട്ടത്തിനു നൽകിയതിൽ സ്വീകരിച്ച മാനദണ്ഡം, വ്യവസ്ഥകൾക്കു വിരുദ്ധമായി പാട്ടം അടയ്ക്കുന്നതിൽ വരുത്തിയ വീഴ്ച, തുടർന്നു സ്വീകരിച്ച നടപടികൾ — തുടങ്ങിയ കാര്യങ്ങളിലൊന്നും വകുപ്പിന് മതിയായ വിശദീകരണങ്ങളുമില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) യുടെ പരിഗണനയ്ക്ക് വിഷയം എത്തിയിരുന്നതാണ്. മനഃപൂർവമായി പാട്ടക്കുടിശിക വരുത്തി സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളെ കയ്യേറ്റക്കാർ എന്നാണ് കമ്മിറ്റി മുമ്പാകെ എത്തിയ റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരുന്നത്.
തുടർന്ന്, ഭൂമി പാട്ടത്തിനെടുത്ത ഓരോ സ്ഥാപനത്തിന്റെയും വിവരം, ഓരോ, സ്ഥാപനത്തിനും അനുവദിച്ച ഭൂമിയുടെ അളവ്, നിശ്ചയിച്ച പാട്ടം, വരുത്തിയിട്ടുള്ള കുടിശിക, സ്വീകരിച്ച മേൽ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് കമ്മിറ്റി പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയായിരുന്നു അക്കാലത്ത് പിഎസി അദ്ധ്യക്ഷൻ. കേന്ദ്രം നൽകിയ വായ്പയുടെയോ ധനസഹായത്തിന്റെയോ പേരിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി കൈവശപ്പെടുത്താൻ നീക്കം നടക്കുന്നതിനിടയിലാണ്, കോർപ്പറേറ്റുകൾക്കു പാട്ടത്തിനു കൊടുത്ത ഭൂമിയുടെ കാര്യത്തിൽ പ്രതിരോധ വകുപ്പും സർക്കാരും ഒളിച്ചുകളി നടത്തുന്നതെന്നത് ശ്രദ്ധേയം.
English summary; Acres of land in the hands of the corporates of the Department of Defense
You may also like this video;