
കുട്ടിക്കാല കളിക്കിടയിൽ
വലതുകണ്ണിൽ പതിഞ്ഞ അടയാളം
വെളുത്ത തുവർത്തിലെ
കരിമ്പൻ പൊട്ടു പോലെ
കണ്ണിമ ചിമ്മി തുറക്കുമ്പോഴൊക്കെ
കറുത്ത മിഴിക്കരികെ
കരയിലേയ്ക്ക് വലിഞ്ഞിഴയുന്ന
ആമയെ പോലെ
മുറുകി പൊട്ടിയ ആകാശത്തിൽ
കരിന്തിരി കത്തും പോലെ
വെളുത്ത ചോറിൻ മേലെ
കറുത്ത വറ്റിൻ പതിപ്പു പോലെ
ജീവിതമെനിക്ക് കരുതി വച്ച
കരിന്തേളുടക്കിൻ വഴികൾ
കത്തിയെരിഞ്ഞെങ്കിലും
തിരി കെടാതിരിപ്പുണ്ടേതോ
രാത്രിയിലണഞ്ഞു പോയ
ചൂട്ടുകറ്റയുടെ കനലാഴം
പൊരിഞ്ഞകന്ന നെൽപ്പാടങ്ങൾ
മരുവും മീതേ നിഴലടയാളങ്ങൾ
ചവർപ്പു കലർന്ന കാലത്തിന്റെ
ഒടുങ്ങാത്ത വിശപ്പിൽ
മിന്നിച്ചും പൊലിഞ്ഞും
ഒരേ മുഖങ്ങളിൽ കണ്ട വെറുപ്പ്
പിണക്കം അളന്നെടുത്ത
ഉൾച്ചരിവുകൾ, കുഴികൾ
നടന്നു മടുത്ത വഴിയുടെ
അവസാന അടയാളത്തിൻ
നേരെ ചുണ്ടു കനക്കുന്ന
ഒരു വാക്ക് എറിഞ്ഞുടയ്ക്കുന്നു
അറിയാതെ പോയ ചില
നിമിഷങ്ങളുടെ അടയാളപ്പെടുത്തൽ
ഓർമ്മയുടെ കുന്നിലേയ്ക്ക്
നടന്നുകയറുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.