24 April 2024, Wednesday

ഇന്ന് ശിശു ദിനം; ശാരീരിക പരിമിതികളെ കഠിനാധ്വാനം കൊണ്ടു തോൽപ്പിച്ച് ആദിത്യാ സുരേഷ്

Janayugom Webdesk
ശാസ്താംകോട്ട
November 14, 2021 1:57 pm

ശാരീരിക പരിമിതികളെ കഠിനാധ്വാനം കൊണ്ടു തോൽപ്പിച്ച ആദിത്യാ സുരേഷിനെ തേടിയെത്തിയത് ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം. സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ശിശുദിനത്തിൽ പ്രതിഭകൾക്ക് നൽകുന്നതാണ് ഉജ്വല ബാല്യം പുരസ്കാരം
പോരുവഴി ഇടയ്ക്കാട് രഞ്ജിനി ഭവനത്തിൽ സുരേഷ്, രഞ്ജിനി ദമ്പതികളുടെ ഇളയ മകൻ പതിനാലു വയസുകാരനായ ആദിത്യ സുരേഷാണ്
തന്റെ ശാരീരിക പരിമിതികളെ സംഗീതം കൊണ്ട് പൊരുതി തോൽപ്പിച്ചത്. ജനിച്ചപ്പോൾ തന്നെ തട്ടിയാൽ അസ്ഥികൾ ഒടിയുന്ന ഓസ്റ്റിയോ ജനിസിസ് ഇമ്പെർഫെക്ടാ എന്ന പ്രത്യേക തരം രോഗവുമായാണ് ആദിത്യ സുരേഷിന്റെ ജനനം. നിരവധി ആശുപത്രികളിൽ ചികിത്സ തേടി നോക്കിയെങ്കിലും പതിനെട്ടു വയസ്സ് കഴിഞ്ഞ് ശസ്ത്രക്രിയ ചെയ്താൽ മാത്രമേ കുറച്ചെങ്കിലും പരിഹാരമുള്ളൂ എന്ന് ഡോക്ടർ മാർ വിധി എഴുതി.ജനിച്ച് പതിനേഴാം ദിവസം പനിയുമായി ശാസ്താംകോട്ടയിലുള്ള ആശുപത്രിയിൽ ചികിത്സയിയ്ക്കിടെ ഇഞ്ചക്ഷൻ എടുത്ത സമയത്ത് ആണ് ആദ്യമായി കൈയുടെ അസ്ഥി ഓടിയുന്നത്. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി തിരുവനന്തപുരം എസ് യൂ ടി ആശുപത്രിയിലേക്ക് പോയി നോക്കി.തലമുറകൾക്ക് മുൻപുള്ള ജനിതക രോഗമാണെന്ന് അവർ കണ്ടെത്തി. 

ഇതിനു ശേഷം അഞ്ചാം വയസ് മുതൽ ചങ്ങനാശ്ശേരിയിലെ ഒരു ഹോമിയോ ഡോക്ടറുടെ അടുത്ത് ചികിൽസ നോക്കി. ഇതിനു ശേഷമാണ് അസ്ഥികൾ ഒടിയുന്നതിന് കുറച്ചു കുറവു വന്നത്. അടൂർ ബി ആർ സി യിലെ അദ്ധ്യാപകരാണ് അഞ്ചാം വയസിൽ ആദ്യം അക്ഷരം പഠിപ്പിക്കുവാനായി വീട്ടിലെത്തുന്നത്. അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഏഴാം മൈൽ ഗവ. എൽ പി സ്കൂളിൽ അഡ്മിഷൻ എടുത്തു.നാലാം ക്ലാസ് വരെ ഏഴാംമൈൽ പെരു വിഞ്ച ശിവഗിരി എൽ പി എസിലാണ് പഠനം നടത്തിയത്. തല ഉയർത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ളത് കാരണം നാലാം ക്ലാസിൽ മാത്രമാണ് സ്കൂളിൽ എത്തിയത്. അഞ്ചാം തരം മുതൽ ഓണ വിള യുപി എസിലും എട്ടാം ക്ലാസ് മുതൽ ജയജ്യോതി ഹൈസ്കൂളിലും പഠിക്കുന്നു. അഞ്ചാം ക്ലസുമുതൽ ഓണവിള യൂ പി എസിൽ പഠിക്കുമ്പോഴാണ് വിവിധ കലാ മൽസരങ്ങളിൽ പാട്ട് പാടാൻ തുടങ്ങുന്നത്.എല്ലാദിവസവും അമ്മ എടുത്ത് കൊണ്ടാണ് സ്കൂളിലേക്ക് പോകുന്നത്. ആദിത്യനോപ്പം അമ്മ രഞ്ജിനിയും ക്ലാസിൽ ഇരിക്കും. അമ്മ തന്നെ ആയിരുന്നു നോട്ട് എഴുതിയിരുന്നതും പഠിപ്പിക്കുന്നതും ഒക്കെ .

കുട്ടിക്കാലം മുതൽ തന്നെ ടി വിയിലെ പരിപാടികൾ ശ്രദ്ധിക്കുവാൻ തുടങ്ങിയതോടെയാണ് ആദിത്യനിലെ കലാകാരനെ വീട്ടുകാർ തിരിച്ചറിയുന്നത്.
പലപ്പോഴും പാട്ടുകൾ വരുമ്പോൾ കൂടുതൽ ശ്രദ്ധയോടെ അതിലേക്ക് ശ്രദ്ധിക്കുമായിരുന്നു. കഴിഞ്ഞ മൂന്നു വർഷം മുൻപാണ് പ്രൊഫഷണലായി പാട്ടു പഠിക്കാൻ ആരംഭിച്ചത്. മിടു മിടു മിടുക്കൻ മുയലച്ചൻ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിലെ ആദ്യത്തെ സമ്മാനം ഏറ്റുവാങ്ങിയത്.
കടമ്മനിട്ട രാമകൃഷ്ണന്റെ അനുസ്മരണത്തോടനുബന്ധിച്ച്, അച്ഛൻ സുരേഷിന്റെ ജന്മദേശമായ പന്തളത്ത് സംഘടിപ്പിച്ച കവിതാലാപന മത്സരമായിരുന്നു ആദിത്യന്റെ ആദ്യത്തെ പൊതുവേദി. ഈ മത്സരത്തിൽ ആദിത്യനായിരുന്നു ഒന്നാം സ്ഥാനം.സാമൂഹ്യ മാധ്യമങ്ങളിൽ ആദിത്യന് ലഭിക്കുന്ന ലൈക്കുകളും ഷെയറുകളും അതിനുദാഹരണമാണ് നെടിയവിള പുരന്ദരദാസൻ സംഗീത വിദ്യാലയത്തിലെ ശോഭന ടീച്ചറിന്റെ ശിക്ഷണത്തിലാണ് ഇപ്പോൾ
സംഗീതം അഭ്യസിച്ചു വരുന്നത്.ഫ്ലവർസ് കോമഡി ഉത്സവം, മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി, ഏഷ്യാനെറ്റിലെ സകലകലാ വല്ലഭനിലും തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലെ മത്സങ്ങളിൽ ആദിത്യൻ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

മൂന്ന് വർഷം കൊണ്ട് അഞ്ഞൂറോളം വേദികളിലും ഇരുപതോളം സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. പ്രശസ്ത തമിഴ് മ്യൂസിക് ഡയറക്ടറായ ഡി ഇമാന്റെ ഏറ്റവും പുതിയ പേരിടാത്ത പ്രഭുദേവ ചിത്രത്തിൽ തന്റെ ആദ്യ ഗാനം പാടി കഴിഞ്ഞു. അബ്ദുൽ കലാം ബാല പ്രതിഭാ പുരസ്കാരം, ദേശീയ ബാലതരംഗത്തിന്റെ സംസ്ഥാന പരിപാടി ആയ ശലഭമേളയിൽ അഞ്ച് തവണ ശലഭ രാജ പട്ടം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ആദിത്യനെ തേടി എത്തിയിട്ടുണ്ട്.
കൊറോണകാലത്ത് ഏറ്റവും കൂടുതൽ ഓൺലൈൻ സംഗീത പരിപാടികളിലും ഓൺലൈൻ മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ഒന്നാം സ്ഥാനത്ത് ഒരു പക്ഷെ ആദിത്യ സുരേഷെന്ന് മലയാളികൾ ഒന്നടങ്കം പറയും. ഒന്നാം വർഷ ബിരുദ വിദ്യാർഥി അശ്വിൻ സുരേഷ് സഹോദരനാണ്.

ENGLISH SUMMARY:Aditya Suresh over­came his phys­i­cal lim­i­ta­tions with hard work
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.