കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെയുടെ അഗ്രോ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജകമണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കാക്കനാടിൽ നിർമ്മാണം പൂർത്തിയായ വിഎഫ്പിസികെ തളിർ അഗ്രി ഹൈപ്പർ മാർക്കറ്റിന്റെയും പ്രതിവർഷം 10 ലക്ഷം ടിഷ്യൂകൾച്ചർ വാഴതൈകൾ ഉല്പാദിപ്പിക്കുവാൻ കഴിയുന്ന ടിഷ്യൂകൾച്ചർ ലാബിന്റെയും, കർഷകർക്ക് പരിശീലനം നൽകുന്നതിനായി നിർമ്മിച്ച മൈത്രി ട്രെയിനിങ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊക്കാളിക്കൃഷിക്ക് വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് എറണാകുളം. പൊക്കാളിക്കൃഷി സംരക്ഷിക്കുവാൻ ആവശ്യമായ എല്ലാ ഇടപെടലും സർക്കാർ നടത്തും. 10 കോടി രൂപയുടെ ഒരു വലിയ പദ്ധതി പൊക്കാളിക്കൃഷിക്കായി തയ്യാർ ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. ആർസിസിയിലെ ഡോക്ടർമാരടങ്ങുന്ന ഒരു സംഘത്തെ അടുത്തമാസം ഹിമാചൽ പ്രദേശിലെ സോളിലേക്ക് കൂൺ കൃഷിയിൽ പരിശീലനം നേടുന്നതിനും, ക്യാൻസർ രോഗത്തെ പ്രതിരോധിക്കാൻ കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിനുമായി അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന കൂൺ ഉല്പന്നങ്ങൾ നിർമ്മിച്ച് നമ്മുടെ പ്രദേശത്ത് തന്നെ വിപണനം നടത്താൻ സാധിക്കണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ഉല്പാദിപ്പിക്കാൻ കഴിയുന്ന സ്മാർട്ട് കൃഷിരീതിയാണ് ഇന്നത്തെ കാലത്തിനാവശ്യം ഇത്തരത്തിലുള്ള കൃഷിരീതിയിൽ വിളകൾ വിഷരഹിതമായി ഉല്പാദിപ്പിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥി ആയിരുന്നു. കർഷകരായ ആർ ശിവദാസൻ, എസ് അനിൽകുമാർ, ആർ പത്മനാഭൻ എന്നിവരെ മന്ത്രി ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.