കോടിമത പാലത്തിന്റെ അടിയിലെ പുറമ്പോക്കു കുടിലിൽ നിന്നും ഐഷ ഉമ്മയ്ക്ക് സുമനസുകളുടെ സഹായത്താൽ അടച്ചുറപ്പുളള സ്വന്തം ഭവനത്തിൽ ഇത്തവണ കുടുംബാംഗങ്ങളോടൊപ്പം ഓണം ഉണ്ണാം. തിരുവാതുക്കൽ പടിപ്പുര വീട്ടിൽ ഷാജി ജേക്കബ്ബ് സൗജന്യമായി നൽകിയ മൂന്നു സെന്റ് സ്ഥലത്തിന്റെ രജിസ്റ്റർ ചെയ്ത ആധാരവും രേഖകളും കോട്ടയം മുൻ കളക്ടർ എം അഞ്ജന കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയിരുന്നു. പുതിയ വീട് നിർമ്മിക്കുന്നതിന് സമീപം ഭവനനിർമാണ കമ്മിറ്റി ഇവർക്ക് വാടകയ്ക്ക് വീടെടുത്തു നൽകി. അന്നുതന്നെ പുറമ്പോക്കിലെ വീട് പൊളിച്ചു നീക്കം ചെയ്ത് പാലംപണി പൂർത്തീകരിക്കുന്നതിനുള്ള തടസവും നീക്കിയിരുന്നു.
റോട്ടറിക്ലബ്ബ് കൊച്ചിൻ മെട്രോപോളീസ് എന്ന സംഘടനയാണ് വീട് നിർമ്മിക്കുന്നതിനുള്ള മുഖ്യ സഹായം നൽകിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പ വീടിന്റെ ശിലാസ്ഥാപനം നടത്തി. ജനമൈത്രി പൊലീസും കോടിമത റസിഡന്റ്സ് അസോസിയേഷനും മറ്റ് സുമനസുകളും നിർമ്മാണത്തിന് സഹായം നൽകി. പണമായി ആരുടെ പക്കൽ നിന്നും ഒരു രൂപപോലും കൈപ്പറ്റുകയില്ല എന്ന തീരുമാനം നടപ്പിലാക്കിയാണ് വീട് നിർമ്മാണം പൂർത്തീകരിച്ചതെന്ന് ഭവനനിർമ്മാണ കമ്മിറ്റി ചെയർമാനും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. വി ബി ബിനു പറഞ്ഞു.
കോടിമത രണ്ടാം പാലം പൂർത്തീകരിക്കേണ്ടത് കോട്ടയം പട്ടണത്തിന്റെ വികസനത്തിന് പ്രധാനമാണ് എന്നുകണ്ടാണ് സംസ്ഥാന സർക്കാർ പാലംപണി ആരംഭിച്ചത്. എന്നാൽ പാലത്തിനടിയിൽ 28 വർഷമായി പുറമ്പോക്കിൽ താമസിച്ചുവന്ന ഐഷ ഉമ്മയെ മാറ്റി പാർപ്പിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ജില്ലാ ഭരണകൂടം കോടികൾ മുടക്കി ആരംഭിച്ച പാലം പണി വർഷങ്ങളോളം പാതി വഴിയിൽ നിർത്തിയിട്ടിരുന്നു.
ഭവനത്തിന്റെ താക്കോൽദാന ചടങ്ങ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. അഡ്വ. വി ബി ബിനുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ലളിതമായ ചടങ്ങിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജില്ലാ പൊലീസ് ചീഫ് ഡി ശില്പ, ഷാജി ജേക്കബ് പടിപ്പുരക്കൽ, റോട്ടറിക്ലബ്ബ് ഭാരവാഹികൾ, മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
English summary: Aisha umma celebrate this onam in her new house
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.