24 April 2024, Wednesday

എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ച് ; തെക്കന്‍ മേഖലാ കാല്‍നട ജാഥയ്ക്ക് തുടക്കം

web desk
തിരുവനന്തപുരം
May 16, 2023 5:00 am

സിനിമകളിലൂടെയുള്‍പ്പെടെ വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്തുകയാണ് സംഘ്പരിവാറെന്ന് എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ. ‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ച് എന്ന പേരിൽ സംഘടിപ്പിക്കുന്ന തെക്കൻ മേഖലാ കാൽനടജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് മാതൃകയായ നിലയില്‍ മുന്നോട്ടുപോകുന്ന കേരളത്തെ അപമാനിക്കുന്നതാണ് കേരള സ്റ്റോറി എന്ന സിനിമ. ജനങ്ങള്‍ സമാധാന പൂര്‍ണമായി ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉത്തരേന്ത്യയില്‍ ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്നത് കേരളത്തില്‍ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ലെന്നാണ്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പ്രോപ്പഗാണ്ടകളിലൂടെയാണ് ബിജെപിയും സംഘ്പരിവാറും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നതെന്നും ആര്‍ തിരുമലൈ പറഞ്ഞു.

ജാഥാ ക്യാപ്റ്റനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ ടി ടി ജിസ്‌മോന് ആര്‍ തിരുമലൈ പതാക കൈമാറി. ജാഥയില്‍ എസ് വിനോദ്കുമാർ, ആർ എസ് ജയൻ, ഭവ്യ കണ്ണൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരും ആർ ജയൻ ഡയറക്ടറുമാണ്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പര്യടനം തുടങ്ങുന്ന കാൽനടജാഥ ഏഴു ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി 28ന് തൃശൂരിൽ സമാപിക്കും.

തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍, മന്ത്രി ജി ആര്‍ അനില്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജന്‍ (മുന്‍ എംഎല്‍എ), എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍, പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അല്‍ജിഹാന്‍, അനുജ എ ജി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ആദര്‍ശ് കൃഷ്ണ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ സ്വാഗതം പറഞ്ഞു. വടക്കന്‍ മേഖല സേവ് ഇന്ത്യാ മാര്‍ച്ച് നാളെ കാസര്‍കോട് നിന്ന് ആരംഭിക്കും. ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

Eng­lish Sam­mury: AIYF south zone state youth march started

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.