എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി 20 ആണ്. ട്രയൽ അലോട്ട്‌മെന്റ് 24 ന് നടക്കും. ജൂൺ രണ്ടിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്‌മെന്റ് 10 നും മൂന്നാം അലോട്ട്‌മെന്റ് 16 നും നടക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
കേരള സംസ്ഥാന ഹയർസെക്കന്‍ഡറി ബോർഡ് സിലബസ് പ്രകാരം പ്ലസ് ടു കോഴ്സിന് സംസ്ഥാനത്തെ അംഗീകൃത അൺ-എയിഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം നേടുന്നതിന് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹയർ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യത ആവശ്യമാണ്.
മുഖ്യഘട്ട പ്രവേശനങ്ങൾ ജൂൺ 10 മുതൽ 17 വരെയും സപ്ലിമെന്ററി ഘട്ട പ്രവേശനം ജൂൺ 18 മുതൽ ജൂലൈ 16 വരെയും ആയിരിക്കും. പ്രവേശനങ്ങളുടെ ഗ്രേഡ് പോയിന്റ് അടക്കമുള്ള വിശദാംശങ്ങൾ സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. റാങ്ക് ലിസ്റ്റിൽ എസ് എസ് എൽസി രജിസ്റ്റർ നമ്പർ, വിദ്യാർത്ഥിയുടെ പേര്, ജെൻഡർ, ജനനതീയതി, കാറ്റഗറി, ഡബ്ല്യുജിപിഎ, റാങ്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. ഇതിന് വിരുദ്ധമായി നടത്തുന്ന പ്രവേശനങ്ങൾ പുനഃപരിശോധിക്കുവാനും ആവശ്യമെങ്കിൽ റദ്ദ് ചെയ്യുവാനുമുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.