തടവുകാര്‍ക്ക് അനര്‍ഹമായ ഇളവുകള്‍ നല്‍കുന്നുവെന്ന ആരോപണത്തില്‍ പരിശോധന ശക്തമാക്കി ജയില്‍ വകുപ്പ്. സംസ്ഥാനത്തെ ജയിലുകളിലെ ചില തടവുകാര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഓരോ ജയിലുകളിലും മിന്നൽ സന്ദർശനം നടത്താൻ ഡിഐജിമാർക്ക് ജയിൽ മേധാവി നിർദ്ദേശം നൽകി. സൗത്ത്, സെൻട്രൽ, നോർത്ത് സോണുകളിലായുള്ള ഡിഐജിമാർ വരും ദിവസങ്ങളിൽ കൂടുതൽ ജയിലുകളിൽ പരിശോധനകൾ നടത്തും.
കോടതികളിൽ നിന്നെത്തുന്ന തടവുകാരുടെ ദേഹപരിശോധന കർശനമാക്കണമെന്നും യാതൊരു വിധത്തിലും ലഹരി വസ്തുക്കൾ ജയിലിൽ എത്തരുതെന്നും സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരമേഖലയിൽ രണ്ടാഴ്ചക്കിടെ മൂന്ന് ജയിലുകളിൽ മിന്നൽ സന്ദർശനം നടത്തിയതായി ജയിൽ ഡിഐജി വിനോദ്കുമാർ പറഞ്ഞു. ഡിഐജിമാരുടെ പരിശോധന ഭയന്നാണ് രാഷ്ട്രീയ തടവുകാർക്ക് നൽകിയിരുന്ന ഇളവുകൾ ജയിലധികൃതർ ഒഴിവാക്കിയത്. ജയിലുകളിൽ പ്രതികൾക്ക് മൊബൈൽ ഫോണുകൾ വരെ നിർബാധം ഉപയോഗിക്കാൻ അധികൃതർ ഒത്താശ ചെയ്തുനൽകുന്നതായും പരാതി ഉയര്‍ന്നിരുന്നു. പ്രത്യേക ഭക്ഷണവും ചില പ്രതികൾക്ക് നൽകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയിലൊന്നും ജയിലുകളിലെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ അഞ്ചു മാസത്തിനിടെ പുറത്തേക്കു വിളിച്ചതു രണ്ടായിരത്തിലധികം തവണയാണെന്ന് കണ്ടെത്തിയിരുന്നു. ഫോൺ നമ്പർ പരിശോധിച്ചശേഷം ഇരിങ്ങാലക്കുട പൊലീസ് ഒന്നരവർഷം മുമ്പ് കോടതിയിൽ സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലായിരുന്നു ഈ വിവരമുള്ളത്. നേരത്തെയും കോഴിക്കോട്, കണ്ണൂർ ജയിലുകളിൽ പ്രതികൾ ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ENGLISH SUMMARY:Allegations of granting undue concessions to prisoners
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.