23 April 2024, Tuesday

Related news

April 12, 2024
April 11, 2024
April 10, 2024
April 4, 2024
March 5, 2024
January 24, 2024
January 13, 2024
November 16, 2023
November 10, 2023
November 3, 2023

കേരള സ്റ്റോറി കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മുസ്ലിം വിദ്വേഷവും

Janayugom Webdesk
May 6, 2023 8:10 am

സംഘപരിവാറിന് എന്നും ബാലികേറാമലയായ ഇടതുപക്ഷ കേരളത്തെ അവഹേളിക്കുന്നതാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമ. കേരളത്തിലെ മുസ്ലീങ്ങളെ മുഴുവൻ അതിക്രൂരരും തീവ്രവാദ മനസുള്ളവരുമായി ചിത്രീകരിക്കുകയാണ് സിനിമയില്‍. അതിനൊപ്പം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അടിമുടി നിറഞ്ഞുനിൽക്കുന്നുണ്ട്.

കേരളത്തെ ഇകഴ്ത്തിക്കാണിക്കാൻ കുറച്ചുകാലങ്ങളായി സംഘപരിവാർ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന വ്യാജപ്രചരണങ്ങൾ കൃത്യമായും സിനിമയില്‍ കൂട്ടിച്ചേർത്തിരിക്കുന്നു. ഹിന്ദുക്കളിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനപ്പുറം കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹ്യപശ്ചാത്തലം അടയാളപ്പെടുത്താനുള്ള നേരിയ ശ്രമം പോലും അണിയറ പ്രവർത്തകർ നടത്തിയിട്ടില്ലെന്ന് വ്യക്തം.

സിനിമയ്ക്കായി ഏഴുവർഷത്തോളം ഗവേഷണം നടത്തിയെന്നാണ് സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. എന്നാൽ ഇത്രയും പഠിച്ചിട്ടും കേരളത്തെ കൃത്യമായി രേഖപ്പെടുത്താൻ സംവിധായകന് സാധിക്കുന്നില്ല, അല്ലെങ്കിൽ ബോധപൂർവ്വം അദ്ദേഹം അതിന് ശ്രമിക്കുന്നില്ല. കാസർകോട്ടെ ഒരു മാളിൽ മൂന്ന് പെൺകുട്ടികൾ ക്രൂരമായി അക്രമിക്കപ്പെടുമ്പോൾ നിസ്സംഗരായി ആ കാഴ്ച നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളെല്ലാം ഇതിന് ഉദാഹരണം.

മുസ്ലീം തീവ്രവാദം, അതിന് കീഴ്പ്പെടുന്ന ഇടതുപക്ഷ ഭരണകൂടം, ലവ് ജിഹാദ് തുടങ്ങിയ സംഘപരിവാർ ഭാഷ്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് സിനിമയിലെ കേരളത്തിന്റെ ചിത്രീകരണം. ഇതിനായി ഒറ്റപ്പെട്ട സംഭവങ്ങളെ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുന്നു. 32,000 യുവതികളെ ഇസ്ലാമിക തീവ്രവാദികൾ മതംമാറ്റി സിറിയ പോലുള്ള രാജ്യങ്ങളിലേക്ക് കടത്തി എന്നെല്ലാമുള്ള വിശദീകരണങ്ങളും ഇതിന് ഉദാഹരണമാണ്. കാസർക്കോട്ടെ ഒരു കോളജ് ചിത്രീകരിക്കുന്നുണ്ട്. അവിടെ ഇടതു വിദ്യാർത്ഥി സംഘടനകളുടെ സാന്നിധ്യം പോലും കാണാനില്ല. തീര്‍ത്തും തീവ്രവാദ പോസ്റ്ററുകളുടെ ദൃശ്യത്തിലാണ് കോളജ് ചിത്രീകരിക്കപ്പെടുന്നത്.

ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ മതവിഭാഗത്തെ വേട്ടയാടുന്ന സംഘ്പരിവാർ, താത്ക്കാലിക നേട്ടത്തിനായി അവരോട് അടുക്കാൻ ശ്രമിക്കുന്ന വർത്തമാനകാല നീക്കങ്ങൾക്ക് പിൻബലം നൽകുന്ന തരത്തിലാണ് സിനിമയുടെ അവതരണം. എല്ലാ മതവിഭാഗങ്ങളും ഏറെ സഹിഷ്ണുതയോടെ ജീവിക്കുന്ന കേരളത്തെ അവതരിപ്പിക്കുമ്പോൾ മുസ്ലീങ്ങൾ മുഴുവൻ വില്ലന്മാരാണെന്ന് വരുത്താനും ഹിന്ദുക്കളും ക്രിസ്ത്യാനികളും അതിന്റെ ഇരകളാണെന്ന് സ്ഥാപിക്കുവാനുമാണ് സിനിമ ശ്രമിക്കുന്നത്.

കേരള സ്റ്റോറിയിലെ മുസ്ലീം കഥാപാത്രങ്ങളെല്ലാം തീവ്രവാദികളോ തീവ്രവാദികളോട് സന്ധി ചെയ്യുന്നവരോ ആണ്. ഇവർക്കാർക്കും ദയയെന്ന വികാരം പോലും ഇല്ലെന്ന് ചിത്രീകരിക്കുന്നു. ഇത്തരം തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ അടിത്തറയൊരുക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും ചിത്രം പറഞ്ഞുവയ്ക്കുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാസർക്കോട്ടെ ഒരു നഴ്സിങ് കോളജിൽ പഠിക്കാനെത്തുന്ന നാല് പെൺകുട്ടികളുടെ ജീവിതം ചിത്രീകരിച്ചാണ് സിനിമയുടെ യാത്ര. ഇതിൽ രണ്ടുപേർ ഹിന്ദുക്കളും ഒരാൾ ക്രിസ്ത്യൻ മതവിശ്വാസിയും മറ്റൊരാൾ മുസ്ലീമുമാണ്. പ്രണയത്തിന്റെ കുരുക്കിൽപ്പെടുത്തിയാണ് ഹിന്ദു പെൺകുട്ടികളെ മുസ്ലീം പെൺകുട്ടി മതം മാറ്റത്തിന്റെ വഴിയിലേക്ക് നടത്താൻ ശ്രമിക്കുന്നത്. ഇതിൽ ഒരാൾ ആത്മഹത്യ ചെയ്യുകയും മറ്റൊരാൾ വിദേശത്തേക്ക് കടത്തപ്പെടുകയും ചെയ്യുന്നു. കെണിയിൽ വീണ് മതം മാറുന്നില്ലെങ്കിലും ക്രിസ്ത്യൻ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നുണ്ട്.

കോഴിക്കോട്ടും കാസർക്കോട്ടുമെല്ലാം സംഘടിതമായി മതം മാറ്റുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിനിമ പറയുകയാണ്. അഫ്ഗാനിസ്ഥാനിലേക്ക് ഉൾപ്പെടെ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യാൻ കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് തന്ത്രങ്ങൾ രൂപപ്പെടുന്നുവെന്നും സിനിമ ആരോപിക്കുന്നു. കർണാടകയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സംഘപരിവാർ അജണ്ട ചർച്ച ചെയ്യിപ്പിക്കുന്ന തരത്തിലാണ് ചിത്രം രാജ്യവ്യാപകമായി തിയേറ്ററിലെത്തിച്ചിരിക്കുന്നത് എന്ന് വ്യക്തം.

Eng­lish Sam­mury: Ker­ala Sto­ry Anti-com­mu­nism and Mus­lim hatred, Review pre­pared by KK Jayesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.