20 April 2024, Saturday

Related news

April 10, 2024
September 23, 2023
June 17, 2023
April 26, 2023
April 6, 2023
December 29, 2022
April 28, 2022
April 27, 2022
April 14, 2022
April 13, 2022

ആന്റണി പച്ചക്കൊടി വീശി, സുധീരൻ അടിതുടങ്ങി; സുധാകരൻ ഇനി കണ്ടറിയേണ്ടി വരും

Janayugom Webdesk
കൊച്ചി
September 27, 2021 1:06 pm

നേതൃത്വത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം. സുധീരന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചു. അനുനയശ്രമങ്ങള്‍ക്ക് ഇല്ലെന്ന് സൂചിപ്പിച്ചാണ് രാജി. ഹൈക്കമാണ്ടിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.രണ്ട് കെ പി സി സി ജനറൽ സെക്രട്ടറിമാർ രാജിവച്ചതിന് പിന്നാലെ സുധീരൻ ‚സുധീരന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ലോട്ട് വെച്ച് കെ പി സി സി പ്രസിഡണ്ടിനെ കാണേണ്ട ഗതികേട് തനിക്കില്ലെന്ന് തുറന്നു പറഞ്ഞതോടെ പുതിയ നേതൃത്വം പ്രതിരോധത്തിലായി .എ കെ ആന്റണി അനുവാദം നൽകാതെ വാ തുറക്കാത്ത വി എം സുധീരൻ അടിയുണ്ടാക്കണമെങ്കിൽ ആന്റണിയുടെ മൗനാനുവാദം ഉണ്ടെന്ന് കോൺഗ്രസുകാർ പറയുന്നു.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീരന്റെ രാജി. രാഹുൽ ഗാന്ധി പിന്സീറ്റിലിരുന്നു വെട്ടിനിരത്തുന്നതിനെതിരെഉള്ള പരസ്യ യുദ്ധ പ്രഖ്യാപനമാണ് സുധീരൻ നടത്തുന്നത്.ഇതിന് ആന്റണിയുടെ പിൻബലവും ഉമ്മൻചാണ്ടിയുടെ ആശിർവാദവും ഉണ്ടെന്ന് വ്യക്തം .വയനാട്ടിൽ പ്രചാരണത്തിന്റെ ആദ്യ ഘട്ടം കടന്ന വത്സലശിഷ്യൻ സിദ്ധിഖിനെ തൂത്തെറിഞ് രാഹുൽഗാന്ധിയെ പ്രതിഷ്ഠിച്ച കെ സി വേണുഗോപലിനോട് ഉമ്മൻ‌ചാണ്ടി ഷമിചിട്ടിട്ടില്ലെന്നാണ് പുതിയ നീക്കം വെളിവാക്കുന്നത് . സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെല്‍ ഉണ്ടാകുന്നില്ല. ഇതില്‍ വലിയ ദുഃഖമുണ്ട്. പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. പല നേതാക്കളെയും നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നും സുധീരന്‍ പറയുന്നു.ഇത് തന്നെ വഴിയിൽ നിർത്തി വിചാരണ ചെയ്ത നേതാക്കൾക്കുള്ള മുഖമടച്ചുള്ള മറു പടിയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഞായറാഴ്ച സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് എഐസിസിയില്‍ നിന്നുള്ള രാജി. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന സുധീരന്‍ നല്‍കുകയാണ്. ഇതോടെ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും സുധീരന്‍ ഒഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഇന്ന് സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഇന്നലെ സുധീരനെ വസതിയില്‍ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രണ്ടു മണിക്കൂറോളം സംസാരിച്ചെങ്കിലും രാജിനിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍ അറിയിച്ചു.താരിഖ് അന്‍വറിനെ പോലുള്ള ദുർബലനെ കേരളത്തിലെ കോൺഗ്രസ് കാര്യങ്ങൾ നോക്കാൻ വിടുന്നത് തന്നെ അപമാനമാണെന്ന് ഗ്രൂപ്പ് നേതാക്കൾ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി .

ഞായറാഴ്ച വൈകുന്നേരത്തോടെ താരിഖ് അന്‍വര്‍, സുധീരനെ വസതിയിലെത്തി കാണുമെന്ന് അറിയിച്ചെങ്കിലും സുധീരന്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, കെപിസിസി മുന്‍ പ്രസിഡന്റുമാരായ വി എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പരമാവധി സഹകരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇരുവരും വിട്ടുനില്‍ക്കുന്നുവെന്ന പരിഭവമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. മുല്ലപ്പള്ളി ഫോണ്‍ പോലും എടുക്കുന്നില്ലെന്ന പരാതി സുധാകരന്‍ ഉന്നയിച്ചിരുന്നു.

സുധീരനുമായി ചര്‍ച്ച നടത്തുമെന്നും രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സുധീരന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും വ്യക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. അനുനയിപ്പിച്ച്‌ മടക്കിക്കൊണ്ടുവരണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂടിയാലോചന ഇല്ലെന്ന പരാതി പരിശോധിക്കണമെന്ന് എം.എം. ഹസന്‍ പറഞ്ഞു. ഇതിനിടെയിലും വിട്ടുവീഴ്ച ഇല്ലെന്ന സൂചനയാണ് സുധീരന്‍ നല്‍കുന്നത്.ഇക്കാര്യത്തിൽ എ കെ ആന്റണി നൽകിയ ഉറപ്പിലാണ് സുധീരന്റെ കളി .ഇത് തിരിച്ചറിഞ്ഞാണ് വി ഡി സതീശൻ രണ്ടടി പിന്നോട്ടറങ്ങിയത് .

ENGLISH SUMMARY:Antony waved the green flag and Sud­heer­an start­ed beat­ing; Sud­hakaran will have to see now

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.