എ ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിൽ ശക്തമായ അന്വേഷണം നടന്നുവരുന്നതായി മന്ത്രി വി എൻ വാസവൻ. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാന്‍ സമയമെടുത്തേക്കും.പത്തു വര്‍ഷത്തെ ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ഇത്രയധികം വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, ബാലന്‍സ് ഷീറ്റുകള്‍, മറ്റ് രേഖകളൊക്കെ പരിശോധിക്കുന്നതിനു കാലതാമസമുണ്ടാകും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കും. കൂടുതല്‍ അന്വേഷണം ആവശ്യമാണെങ്കില്‍ നടത്തുകയും ചെയ്യുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പ്രതികരിച്ചു.പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഏതറ്റം വരെയും പൊരുതുമെന്ന് പറഞ്ഞ കെ ടി ജലീല്‍ വ്യക്തിപരമായ ആരോപണമാണ് ഉന്നയിച്ചതെന്നും അത് സഹകരണ മേഖലയെ തകര്‍ക്കില്ലേ എന്നുമുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനു നിന്നു കൊടുക്കാനാകില്ലെന്നും വിഷയങ്ങളുടെ ശരിതെറ്റുകള്‍ നോക്കിയാണ് സര്‍ക്കാര്‍ നിലപാടു സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ഇത്തരത്തില്‍ നിലപാടു സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.ഇഡിയെ ക്ഷണിച്ചുവരുത്തുന്നത് ശരിയായ നടപടിയല്ല. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ല. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ സഹകരണ വകുപ്പിന് അന്വേഷിക്കാനുള്ള സംവിധാനമുണ്ട്.
സംസ്ഥാന തലത്തിലുള്ള സംവിധാനത്തിലൂടെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമവിരുദ്ധമായ നടപടികളുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു.ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
english summary;AR Nagar Bank scam followup
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.