സംസ്ഥാന വ്യവസായവകുപ്പ് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെൻഡ്-കേരള 2020 സമ്മേളനത്തിൽ 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപക സമ്മേളനത്തിൽ 164 നിക്ഷേപ താത്പര്യങ്ങളും വാഗ്ദാനങ്ങളുമാണ് ലഭിച്ചത്.
വിവിധ സെഷനുകളിലായി കേരള ഇൻഫ്രാസ്ട്രക്ചർ മാനേജ്മൻറ് ലിമിറ്റഡിൻറേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇൻവസ്റ്റ്മൻറ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേർന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതു കൂടാതെ അസെൻഡിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രണ്ട് വ്യക്തികളുടെ വാഗ്ദാനം കൂടി കണക്കിലെടുത്താൽ നിക്ഷേപവാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. അസെൻഡിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നിക്ഷേപകരെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ഇളങ്കോവൻറെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് കൂടിയാലോചനകൾ നടത്തും. വിദേശ നിക്ഷേപകർക്കായി പ്രത്യേക സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ആരോഗ്യകരമല്ലാത്ത, നിഷേധാത്മകമായ നിലപാടെടുക്കുന്നുവെന്ന നിക്ഷേപകരുടെ പരാതി സർക്കാർ ഗൗരവമായി എടുക്കുന്നു. അനുമതിയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപ സമൂഹതത്തിലെ തെരഞ്ഞെടുത്ത പ്രതിനിധികളും ചേർന്നുള്ള യോഗം സർക്കാർ വിളിക്കും. ഇതിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപം നടത്തുയാൾക്ക് സർക്കാരിനെ സമീപിക്കുന്നതിന് ഇടനിലക്കാരൻറെ ആവശ്യമില്ല. വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നിക്ഷേപകർക്ക് നേരിട്ട് സർക്കാരുമായി ബന്ധപ്പെടാം. അസെൻഡിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുക എന്നത് പ്രധാനമാണ്. പുതിയ വ്യവസായങ്ങൾക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികൾ വേണം. വിവിധ സർവകലാശാലകളുമായി ചർച്ച ചെയ്ത് കോഴ്സുകളിൽ നൈപുണ്യ വികസനം കൂടി ഉൾപ്പെടുത്തി സാരമായ വ്യത്യാസങ്ങളും കാലാനുസൃതമായ മാറ്റങ്ങളും കൊണ്ടു വരും.
ചെറുകിട‑ഇടത്തരം വ്യവസായങ്ങളുടെ കടബാധ്യതകളെക്കുറിച്ച് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കും. ഇത് പരിഹരിക്കുന്നതിന് അനുഭാവപൂർണമായ നടപടികൾ കൈക്കൊള്ളും. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന വ്യവസായങ്ങൾക്ക് മുൻഗണന നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡൻറ്മാർ, സെക്രട്ടറിമാർ എന്നിവരുടെ യോഗം ഈ മാസം 21 ന് സർക്കാർ വിളിച്ച് ചേർക്കുന്നുണ്ട്. ഈ യോഗത്തിൽ അസെൻഡിൻറെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഡീഷയിലെ ശാസ്ത്രസാങ്കേതിക, ഐടി, കായിക വകുപ്പ് മന്ത്രി തുഷാർകാന്തി ബെഹ്റ മുഖ്യാതിഥിയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ഇളങ്കോവൻ, കെ ബിജു വ്യവസായ വകുപ്പ് ഡയറക്ടർ, കെപിഎംജി ഇന്ത്യ ചെയർമാൻ അരുൺ എം കുമാർ, വ്യവസായികളായ എം എ യൂസഫലി, ഡോ. രവി പിള്ള തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
അസെൻഡ് നിക്ഷേപക സംഗമത്തിൽ ലഭിച്ച പ്രധാന വാഗ്ദാനങ്ങൾ
500 കോടിക്ക് മുകളിൽ നിർദ്ദേശമുള്ള നിക്ഷേപ വാഗ്ദാനങ്ങൾ
അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി- 66700 കോടി
കേരള ഇൻഫാസ്ട്രക്ച്ചർ മാനേജ്മൻറ് ലിമിറ്റഡ്-8110 കോടി
കിറ്റെക്സ് അപാരെൽ പാർക്ക്- 3500 കോടി
എംഎസ്എംഇ കൺസോർഷ്യം — 2050 കോടി
ജോയ് ആലുക്കാസ് ‑1500 കോടി-ലെറ്റർ ഓഫ് ഇൻറൻറ്
ആഷിഖി കെമിക്കൽസ് ആൻഡ് കോസ്മെറ്റിക്സ്- 1000 കോടി
എയ്റോട്രോപോളിസ് കണ്ണൂർ ലെറ്റർ ഓഫ് ഇൻറൻറ് 1000 കോടി
ഡൽവാൻ ഗ്രൂപ്പ് ഖത്തർ-1000 കോടി
കെസിഎം അപ്ലയൻസസ്- 750 കോടി
ഡിഎം ഹെൽത്ത് കെയർ-700 കോടി
ബിലീവേഴ്സ് ചർച്ച് തിരുവല്ല- 600 കോടി
രവി പിള്ള- ആർ പി ഗ്രൂപ്പ്- 650 കോടി
ഡിപി വേൾഡ് ലോജിസ്റ്റിക്സ് പാർക്ക്- 500 കോടി
അഡ്ടെക് സിസ്റ്റംസ്- 500 കോടി
ഫെയർ എക്സ്പോർട്സ് ഇന്ത്യ പ്രൈ ലിമിറ്റഡ്- 500 കോടി
അഗാപെ ഡയഗ്നോസ്റ്റിക്സ്- 500 കോടി
English Summery: ascend 2020 investment 98708 crore
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.