March 23, 2023 Thursday

പൗരത്വ നിയമം ആർക്കുമെതിരല്ലെന്ന് കേന്ദ്രവാദം! 15 രേഖകൾ ഹാജരാക്കിയിട്ടും പൗരത്വ പട്ടികയിൽ നിന്ന് പുറത്തായി അസം വനിത

Janayugom Webdesk
ഗുവാഹത്തി
February 21, 2020 6:43 pm

പൗരത്വ നിയമം ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ക്കും എതിരാകില്ലെന്നും ഇപ്പോഴും കേന്ദ്ര സർക്കാർ വാദിക്കുന്നുണ്ടെങ്കിലും പറ്റാവുന്ന രേഖകളെല്ലാം തന്നെ സമർപ്പിച്ചിട്ടും ഇന്ത്യൻ പൗരത്വം തെളിയിക്കൻ കഴിയാത്ത സങ്കടത്തിലാണ് അസം സ്വദേശിയായ 50 കാരി ജബേദ ബീഗം.അസമിലെ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായ ലക്ഷകണക്കിന് ആളുകളുടെ പ്രതിനിധിയാണ് ജാബിദ ബീഗം. 50 വയസ്സായ ജാബിദ അസമിലെ ബാക്‌സ ജില്ലയിലാണ് താമസം. ഗുവഹതിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ. 15 ഔദ്യോഗിക രേഖകള്‍ കാണിച്ചിട്ടും ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാനായില്ല. ഇന്ത്യന്‍ പൗരത്വം തെളിയിക്കന്‍ പാന്‍ കാര്‍ഡോ, ബാങ്ക് രേഖകളോ, കരമടച്ച രസീതോ മതിയാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി.

ജസ്റ്റിസ് മനോജിത് ബുയന്‍, ജസ്റ്റിസ് പര്‍ഥിവ് ജ്യോതി സെയ്ക എന്നിവരടങ്ങിയ ബഞ്ചാണ് അസം സ്വദേശിയായ ജാബിദ ബീഗത്തിന്റെ ഹര്‍ജി തള്ളികൊണ്ട് ഈ ഉത്തരവിറക്കിയത്. പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ അതില്‍നിന്ന് പുറത്തായ 19 ലക്ഷത്തില്‍ ഒരാളാണ് ജാബിദ. ഇതേ തുടര്‍ന്ന് ഫോറിന്‍ ട്രൈബ്യൂണലിനെ സമീപിച്ചു തന്റെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. പാന്‍ കാര്‍ഡും ഭൂമിനികുതി അടച്ച രസീതുകളും സമര്‍പ്പിച്ചു. 1971 മുമ്ബ് അച്ഛന്‍ വോട്ടറായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ നല്‍കി. സഹോദരന്റെ വോട്ടര്‍പട്ടികയിലുണ്ടെന്ന് സ്ഥാപിച്ചു. എന്നാല്‍ ഫോറിന്‍ ട്രൈബ്യുണല്‍ അംഗീകരിച്ചില്ല. കാരണം സഹോദരനുമായുള്ള ബന്ധം തെളിയിക്കാന്‍ ഒരു പിതാവിന്റെ മക്കളാണ് ഇരുവരുമെന്ന് തെളിയിക്കാന്‍ ജാബിദ ബീഗത്തിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഫോറിന്‍ ട്രൈബ്യുണലിനെതിരേ ഗുവാഹതി ഹൈക്കോടതിയില്‍ പോയി. ഹാജാരാക്കിയ രേഖകള്‍ പൗരത്വത്തെ തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതിയും പറഞ്ഞു.

ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജാബിദയ്ക്ക് വേണ്ടി സാക്ഷി പറയാന്‍ പഞ്ചായത്ത് തലവന്‍ ഗോലക് കാലിത ഹാജരായി. ജബിദയുടെ പിതാവ് ജബീദ് അലിയുടെ 1966, 1970, 1971 ലെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ 15 രേഖകള്‍ സമര്‍പ്പിച്ചിരുന്നു. അവര്‍ ഇന്നാട്ടിലെ പൗരയാണന്നും മൊഴി നല്‍കി. ഇവരുടെ സ്ഥിര താമസത്തിന് തെളിവായി സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് നല്‍കി. എന്നാല്‍, ട്രൈബ്യൂണലിന് അവരുടെ പൗരത്വം ബോധ്യപ്പെടാന്‍ അത് പോരാതെയായി. പഞ്ചായത്ത് തലവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അസമില്‍ പുറത്തിറക്കിയ ദേശീയ പൗരന്മാരുടെ രജിസ്റ്ററില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പൗരത്വ പട്ടികയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ജാബിദയ്ക്കും ഭര്‍ത്താവിനും ഇപ്പോള്‍ വോട്ടവകാശമില്ല.മൂന്ന് മക്കള്‍ ഇവര്‍ക്കുണ്ട്. എന്നാല്‍, ഇപ്പോള്‍ ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കൊപ്പമുള്ളത്. ഒരാള്‍ അപകടത്തില്‍ മരിക്കുകയും മറ്റൊരു കുട്ടിയെ കാണാതാവുകയും ചെയ്തു. ഏറ്റവും ഇളയകുട്ടി അസ്മിന അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്.മകളെ ഓര്‍ത്താണ് ജബേദ ബീഗത്തിന്റെ ദുഃഖം. പട്ടിണികിടന്ന് മകള്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്. എന്റെ കാലശേഷം അവള്‍ എങ്ങനെ ജീവിക്കുമെന്ന് തനിക്ക് അറിയില്ലെന്നും ജബേദ ബീഗം പറയുന്നു.

Eng­lish Sum­ma­ry: Assam woman is out of the cit­i­zen­ship list despite sub­mit­ting 15 documents

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.