നർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർവകക്ഷിയോഗം വിളിച്ചു ചേർക്കുന്നതുകൊണ്ട് പ്രത്യേക ഫലമില്ലെന്ന് ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു. തെറ്റായ പരാമർശം ഉണ്ടായത് ഏതെങ്കിലും കക്ഷിയുടെ ഭാഗത്ത് നിന്നല്ല. അതുകൊണ്ടുതന്നെ സർവകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനുമാവില്ല.
മയക്കുമരുന്ന് ഉപയോക്താക്കളോ വില്പനക്കാരോ പ്രത്യേക സമുദായത്തിൽ ഉൾപ്പെടുന്നവരാണെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ ഉണ്ട്. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികൾ ആവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ നമ്മുടേത് പോലെ എല്ലാ മതസ്ഥരും ഇടകലർന്ന ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതില്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് കേരളത്തിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പരകക്ഷികളുടെ ശ്രമം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണോയെന്ന് ഏതെങ്കിലും അധികാര കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തിൽ ഒരു നിലപാടെടുത്തതിൽ സമൂഹം യോജിക്കുന്നില്ലെന്ന് കണ്ടാൽ നിലപാടെടുക്കേണ്ടത് വ്യക്തികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകക്ഷിയോഗം സർക്കാർ വിളിക്കേണ്ടതായ സ്വാഭാവികമായ ഘട്ടമുണ്ട്. ഇവിടെ അതല്ല നില. സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ സന്തോഷിപ്പിക്കുന്നതാണ് പാല ബിഷപ്പിന്റെ നിർഭാഗ്യകരമായ പരാമർശം. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മത വിഭാഗങ്ങളിൽ നിന്നും ഇതിനകം ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020ലെ മയക്കുമരുന്ന് കേസുകള്‍
2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരമുള്ള 4,941 കേസുകളിൽ പ്രതികളായ 5,422 പേരിൽ 2,700 (49.80ശതമാനം) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1,869 (34.47ശതമാനം) പേർ ഇസ്‌ലാം മതത്തിൽപ്പെട്ടവരും 853 (15.73ശതമാനം) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.
.
ENGLISH SUMMARY:Attempts to disrupt the peace of the state will not take place; Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.