തൃശ്ശൂരിൽ വയോധിയ്ക്കെതിരെ മാല കവരാൻ വേണ്ടി ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറും കാമുകിയും അറസ്റ്റിൽ. ഫെബ്രുവരി 9 നാണ് 70 കാരിയായ സുശീലയ്‌ക്കെതിരെ ക്രൂരമായ ആക്രമണം നടന്നത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് മാല കവരാനായിരുന്നു ശ്രമം. എന്നാൽ, മാല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ ആക്രമിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോയിൽ ലിഫ്റ്റ് വാഗ്ദാനം നൽകിയായിരുന്നു ആക്രമണം.സംഭവത്തിൽ ചാലക്കുടിയിലെ മേലൂരിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.
കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിലായത് പൊലീസിന്റെ കൃത്യമായ പ്ലാനിങ്ങിലൂടെയാണ്. പ്രതികൾ ഓട്ടോയിൽ സഞ്ചരിച്ച ദൃശ്യങ്ങൾ സി സി ടി വി യിൽ ഉണ്ടായിരുന്നുവെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റ് അടിച്ചു മറച്ച നിലയിലായിരുന്നു. ചാലക്കുടിയിലെ ചില സി സി ടി വി ദൃശ്യങ്ങളിലും ഓട്ടോയുണ്ട്. ചാലക്കുടി കേന്ദ്രികരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം.
ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും പൊലീസ് പരിശോധന നടത്തി. ഓട്ടോക്കാരുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിലേയ്ക്ക് പ്രതികളുടെ ചിത്രം അയച്ചു. ആളുകൾക്ക് ഓട്ടോയുടെ ചിത്രവും കാണിച്ചു കൊടുത്തു. എട്ടു സംഘങ്ങളായി തിരിഞ്ഞു ഷാഡോ പൊലീസ് സംഘം പലവഴിക്ക് അന്വേഷണം നടത്തി.
ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫൊട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിന് സൂചന നല്‍കി. ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂവെന്നും നാട്ടുകാരുമായി ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു.
അന്ന് രാത്രിയില്‍ പതിവ് പോലെ പൊലീസ് തേടിയ ഓട്ടോ വീട്ട് മുറ്റത്ത് എത്തി. എന്തോ പന്തികേടു തോന്നിയതിനാല്‍ വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനേയും പൊലീസ് കീഴ്പ്പെടുത്തി.
ENGLISH SUMMARY: Auto driver and his lover were arrested by police for theft in Thrisur
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.