ജലസുരക്ഷയിൽ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാന വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലസുരക്ഷാ പരിശീലനം പൂർത്തിയാക്കിയ പതിനേഴംഗ വനിതാ സ്കൂബാ ഡൈവിങ് ടീം അംഗങ്ങളുടെ ഉദ്ഘാടനവും ഡൈവിങ് ബാഡ്ജ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്ക്യൂബ ഡൈവിങ് ടീമിനെ രൂപീകരിച്ചിരിക്കുന്നത്. അഗ്നിസുരക്ഷാ വകുപ്പിന്റെ കീഴിൽ ആദ്യമായി വനിതാ ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യൂ ഓഫീസർമാരെ നിയമിച്ചത് കഴിഞ്ഞ വർഷമാണ്. അന്ന് നിയമിതരായ 100 ഓഫീസർമാരിൽ സാഹസികത ഇഷ്ടപ്പെടുന്ന 17 ഓഫീസർമാർക്കാണ് സ്ക്യൂബ ഡൈവിങ്ങിൽ പരിശീലനം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് ജലാശയങ്ങളിലാണ്. കേരളത്തിൽ പ്രതിവർഷം ആയിരത്തിലധികം പേർ ജലാശയപകടങ്ങളിൽ മരണപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഫോർട്ട് കൊച്ചിയിൽ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇവിടെയാണ് വനിതാ സ്കൂബാ ഡൈവിങ് ടീം പരിശീലനം നേടിയത്. 21 ദിവസത്തെ ഓപ്പൺ വാട്ടർ ഡൈവിങ് കോഴ്സും, 11 ദിവസത്തെ അഡ്വാൻസ്ഡ് ഓപ്പൺ ഡൈവിങ് കോഴ്സുമാണ് ഇവർ പൂർത്തീകരിച്ചത്. പരിശീലനം പൂർത്തിയാക്കിയ വനിതാ ഓഫീസർമാർക്ക് 30 മീറ്റർവരെ താഴ്ചയിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കും. സംസ്ഥാനത്തെ ജല പരിശീലനകേന്ദ്രം ഇതുവരെ 300 ലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും നാഷണൽ ഫയർ സർവീസ് കോളജിൽ നിന്നുവരെ ഇവിടെ സ്കൂബാ ഡൈവിങ് പരിശീലനത്തിന് ഓഫീസർമാർ വരുന്നുണ്ടെന്നും, ഇത് കേരളം ഈ മേഖലയിൽ കൈവരിച്ച മുന്നേറ്റത്തേയാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന അഗ്നിസുരക്ഷാ വകുപ്പിനു കീഴിൽ രാജ്യത്താദ്യമായി വനിതാ സ്കൂബാ ഡൈവിങ്ങ് ആൻഡ് റെസ്ക്യൂ ടീം രൂപീകരിച്ചത്. 30 അടി താഴ്ചയിൽ വരെ ഊളിയിട്ട് പോയി മീൻ പിടിക്കാൻ സാധിക്കുന്ന കടൽപ്പക്ഷിയായ ഗാനെറ്റ്സിന്റെ പേരാണ് വനിതാ റെസ്ക്യൂ ടീമിനു നൽകിയിരിക്കുന്നത്. ചടങ്ങിൽ പരിശീലനം പൂർത്തിയാകിയ ഭാരതത്തിലെ ആദ്യ വനിതാ സ്കൂബ ഡൈവിങ് ടീമിന്റെ വൈദഗ്ദ്ധ്യ പ്രദർശനവും നടന്നു. പരീശീലനം പൂർത്തിയാക്കിയ ഓഫീസർമാർക്ക് നൽകിയ ഡൈവിങ് ബാഡ്ജ് രൂപകൽപ്പന ചെയ്ത ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സുലുകുമാറിനെ ചടങ്ങിൽ ആദരിച്ചു. അഗ്നിസുരക്ഷാ വകുപ്പ് ഡയറക്ടർ ജനറൽ കെ പദ്മകുമാർ, ഡയറക്ടർ എം നൗഷാദ്, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.