9 July 2025, Wednesday
KSFE Galaxy Chits Banner 2

ആക്സിയം-4 ദൗത്യത്തിന് തുടക്കം; ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2025 12:59 pm

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേകടവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോപ്ലംക്സ് 39ല്‍ നിന്ന് പറന്നുയര്‍ന്നു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. 

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. 1984 ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. ശുക്ല രണ്ടാമനാണ്. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം. വിക്ഷേപണത്തിന് എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും കാലാവസ്ഥ 90 ശതമാനം അനുകൂലമാണെന്നും സ്‌പേസ് എക്‌സ് ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. പുതുതായി വികസിപ്പിച്ചെടുത്ത സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാവും സംഘം യാത്രതിരിക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിച്ചിരിക്കുന്നത്.

ശുഭാംശു ശുക്ലയ്ക്കും പെഗ്ഗി വിറ്റ്‌സണും പുറമെ പോളണ്ടില്‍ നിന്നുള്ള ഇഎസ്എ പ്രോജക്ട് ബഹിരാകാശ സഞ്ചാരി സ്ലാവോസ് യൂസ്‌നാന്‍സ്‌കി-വിസ്‌നിയെവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവര്‍ മിഷന്‍ സ്‌പേഷ്യലിസ്റ്റുകളാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം-4 ദൗത്യത്തിന്റെ പൈലറ്റായി ഐഎസ്ആര്‍ഒ ആണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ബഹിരാകാശ സഞ്ചാരികള്‍ ഏകദേശം രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കും. അവിടെ അവര്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ അടക്കമുള്ളവ നടത്തും. മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ അവര്‍ നടത്തും. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹകരിക്കും.

ഇന്നുവരെ നടന്നതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള വാണിജ്യ ബഹിരാകാശ ദൗത്യങ്ങളിലൊന്നായി ഇതിനെ മാറ്റുന്നുത് ഇത് അടക്കമുള്ളവയാണ്. ഇന്ത്യയ്ക്ക് പുറമെ ലോകരാജ്യങ്ങളെല്ലാം ദൗത്യം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി എങ്ങനെ നമ്മള്‍ തയ്യാറെടുക്കണം എന്നത് സംബന്ധിച്ച അറിവുകള്‍ നേടാന്‍ ശുഭാംശുവിന്റെ പരിശീലനങ്ങളിലൂടെയും അനുഭവ പരിചയത്തിലൂടെയും സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒകണക്കുകൂട്ടുന്നത്.

മോശം കാലാവസ്ഥ, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ കണ്ടെത്തിയ ചോര്‍ച്ച, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ആക്‌സിയം-4 ദൗത്യം പലതവണ മാറ്റിവെക്കേണ്ടിവന്നിരുന്നു. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സും ചേര്‍ന്നാണ് എഎക്‌സ്-4 ദൗത്യം സംഘടിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.