കോളജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെറിറ്റിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ കോളജുകളില്‍ പ്രവേശനത്തിന് വേണ്ടി കഷ്ടപ്പെടുമ്പോള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പിന്‍വാതിലിലൂടെ പ്രവേശിക്കുന്നത് അങ്ങേയറ്റം അനീതിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2016ലെ ഭോപ്പാല്‍ എല്‍എന്‍ മെഡിക്കല്‍ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിപിന്‍ സാംഗി, ജസ്മീത് സിങ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
നീറ്റ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത കൗണ്‍സിലിങ് സിസ്റ്റം അനുസരിച്ചാണ് എല്ലാ സര്‍ക്കാര്‍/സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കുമുള്ള പ്രവേശനം നടക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കേന്ദ്രീകൃത കൗണ്‍സിലിങ് മുഖാന്തരമല്ലാതെ ഭോപ്പാല്‍ എല്‍എന്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു. ഇവരെ പിന്നീട് പുറത്താക്കിക്കൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിട്ടു.
എന്നാല്‍ കോളജ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ഇരിക്കുന്നതിനും പഠനം തുടരുന്നതിനും അനുമതി നല്‍കി. തുടര്‍ന്ന് റഗുലര്‍ രീതിയില്‍ പഠനം തുടരാന്‍ അനുമതി തേടി മെഡിക്കല്‍ കൗണ്‍സിലിനെതിരെ ഡല്‍ഹി ഹൈക്കോടതിയിത്തി. ആദ്യം സിംഗിള്‍ ബെഞ്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളുകയായിരുന്നു. ആദ്യ ഉത്തരവ് കോളജും വിദ്യാര്‍ത്ഥികളും അനുസരിച്ചിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നാലുവര്‍ഷം പാഴാകില്ലായിരുന്നുവെന്നും എന്നാല്‍ അതിനുപകരം അശ്രദ്ധമായി പ്രവർത്തിച്ച് സ്വയം അപകടത്തിലാവുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ENGLISH SUMMARY:Backdoor admissions to colleges should be stopped: Delhi High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.