വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബാലഭാസ്കറിന്റേതും മകളുടേതും അപകട മരണമെന്ന നിഗമനത്തിലേക്ക് സിബിഐ. നുണപരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ എത്തുന്നത്. ബാലഭാസ്കറിനെ കൊല്ലുന്നത് നേരിട്ടു കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്നാണ് സൂചന.
എന്നാല്‍ വാഹനം ഓടിച്ചിരുന്ന ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കള്ളമായിരുന്നു. ഇതിന് അപ്പുറത്തേക്ക് ദുരൂഹതയൊന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തില്‍ അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിന് ശേഷം ബാലഭാസ്കറിന്റെ മരണത്തില്‍ അന്തിമ നിലപാടിലേക്ക് സിബിഐ എത്തും.എന്നാല്‍ കലാഭവന്‍ സോബി പല ഘട്ടത്തിലും നുണ പരിശോധനയുമായി സഹകരിച്ചില്ല. പറഞ്ഞതൊന്നും ശരിയാണെന്ന് തെളിയിക്കാനും കഴിഞ്ഞില്ല. സംശയിക്കുന്നവരുടെ നുണ പരിശോധനയിലും അസ്വാഭാവികമായതൊന്നും കിട്ടിയില്ല.
സ്റ്റീഫൻ ദേവസ്യയ്ക്കും ക്ലീൻ ചിറ്റ് നൽകുകയാണ് സിബിഐ. അപകടം നടക്കുമ്പോൾ സ്റ്റീഫൻ സ്ഥലത്തുണ്ടായിരുന്നുവെന്ന അഭ്യൂഹം കളവാണ്. അന്ന് സ്റ്റീഫൻ വിദേശത്തായിരുന്നു. സ്വർണ്ണ കടത്തുമായി ഈ അപകടത്തെ ലിങ്ക് ചെയ്യാനുള്ള തെളിവുകളും സിബിഐയ്ക്ക് കിട്ടിയിട്ടില്ല. പ്രകാശ് തമ്പിയും മറ്റും പറയുന്നതിൽ അസ്വാഭാവികതയും നുണ പരിശോധനയിൽ കണ്ടെത്തിയില്ല. ബാലഭാസ്ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ ദൃക്സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവൻ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റർ അകലെയുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ നടത്തിയത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുനും പരുക്കേറ്റിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.