ബംഗളൂരു റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യത്തോടു മുഖം തിരിച്ച് റയിൽവേ. കേരളത്തിൽ നിന്നും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഈ റൂട്ടിനെച്ചൊല്ലിയുള്ള സംസ്ഥാനത്തിന്റെ ആവശ്യം അട്ടിമറിക്കുന്നതിനു പിന്നിൽ റയിൽവേയും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമുള്ള കൊച്ചുവേളി-ബംഗളൂരു ബാനസവാടി ഹംസഫർ എക്സ്ക് പ്രതിദിനമാക്കുമെന്നു രണ്ടു വർഷം മുമ്പ് റയിൽവേ സഹമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. കേരളത്തിൽ നിന്നു ബംഗളൂരുവിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക്, സ്വകാര്യ ബസ്സുകൾ ഈടാക്കുന്നതിനെക്കാർ വ ളരെ കുറവാണ് എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക് സെക്കന്റ് എസി 1380, തേഡ് എസി 970, സ്ലിപ്പർ 360 എന്നീ പ്രകാരമാണ്. എന്നാൽ, ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ നിരക്ക് 1,800 മുതൽ 3,000 വരെയാണ്.
വിശേഷ ദിവസങ്ങളിൽ ഇത് 4,000 വരെയാകും. ഈ റൂട്ടിൽ പ്രതിദിന തീവണ്ടി ഓടിയാൽ യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നുറപ്പുള്ള ബസ്സ് ലോബി ചില റയിൽവേ ഡിവിഷനുകളിലെ ഉദ്യോഗസ്ഥരെ പാട്ടിലാക്കി കേരളത്തിനെതിരായി തിരിക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്കായി ബംഗളൂരുവിൽ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നാണ് റയിൽവേയുടെ ന്യായം. അതിന്, ഇനിയും കടലാസിൽ മാത്രം അവശേഷിക്കുന്ന ബയ്യപ്പനഹള്ളി ടെർമിനൽ വരണമത്രേ. എന്നാൽ, കർണാടകയ്ക്കുള്ളിൽ നാലു മാസത്തിനുള്ളിൽ ബംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് ഒട്ടേറെ പുതിയ ട്രെയിനുകളാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ വാദത്തിനു പുറമെ, പാലക്കാട്, സേലം ഡിവിഷനുകൾ കേരളത്തിൽ നിന്നു ബംഗളൂരുവിലേക്കുള്ള സർവീസിനു തടസ്സം നിൽക്കുന്നതായും ആക്ഷേപമുണ്ട്.
ഈ റൂട്ടിൽ ട്രെയിൻ ഓടിക്കണമെങ്കിൽ തിരുവനന്തപുരം, പാലക്കാട്, സേലം, ബംഗളൂരു ഡിവിഷനുകൾ നടപടി സ്വീകരിക്കേണ്ടതുണ്ട്. കൊച്ചുവേളി-ബംഗളൂരു ബാനസവാടി ഹംസഫർ പ്രതിദിനമാക്കണം എന്നതിനു പുറമെ, ബംഗളൂരു- കോയമ്പത്തൂർ ഉദയ് ഡബിൾ ഡക്കർ ഷൊർണൂരിലേക്കു നീട്ടുക, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ് രഥിന്റെ സർവീസ് ദിവസങ്ങളിൽ മാറ്റം വരുത്തുക, ആഴ്ചയിൽ ഒരിക്കലുള്ള കൊച്ചുവേളി-ഹുബാരി പ്രതിവാര സർവീസ് മൂന്നു ദിവസമാക്കുക, ബംഗളൂരുവിലേക്കു മലബാറിൽ നിന്നു ട്രെയിൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളത്തിലെ യാത്രക്കാരുടെ സംഘടനകൾ നിരന്തരമായി ഉന്നയിക്കുന്നതാണ്.
ബംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിനില്ലാത്തതിനാൽ അതുവഴി കടന്നു പോകുന്ന ടെയിനുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഈ വിഷയങ്ങളിൽ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ മെമ്പർമാർ ശക്തമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതിയുമുണ്ട്. അടുത്തിടെ, റയിൽവേ വെജിറ്റേറിയൻ റിഫ്രഷ്‍മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണ സാധനങ്ങളുടെ പട്ടികയിൽ നിന്ന് കേരളീയ വിഭവങ്ങൾ ഒഴിവാക്കിയും റയിൽവേ കേരളത്തോടുള്ള അവഗണന പരസ്യമാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എതിർപ്പ് കനത്തതോടെയാണ് വീണ്ടും കേരളീയ ഭക്ഷണ സാധനങ്ങൾ മെനുവിൽ ഉൾപ്പെടുത്താൻ തയ്യാറായത്.
English Summary; bangalore route train
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.