20 April 2024, Saturday

വൈറ്റ് വാഷ്; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

Janayugom Webdesk
ധാക്ക
March 14, 2023 8:00 pm

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ചരിത്രത്തിലാദ്യമായി ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സര പരമ്പരയില്‍ അവസാന മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 158 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ബംഗ്ലാദേശിന് വേണ്ടി ലിറ്റണ്‍ ദാസ് 57 പന്തില്‍ 73 റണ്‍സും നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 36 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെയും നിന്നു. റോണി താലൂക്ദാര്‍ 24 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ആദില്‍ റാഷിദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് തുടക്കത്തിലെ ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചടി നല്‍കി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ തന്‍വീര്‍ ഇസ്‌ലം പൂജ്യത്തില്‍ പറഞ്ഞയച്ചു. സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ഇതിന് ശേഷം ഡേവിഡ് മലാനും ജോസ് ബട്‌ലറും നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷയായി. മലാന്‍ — ബട്‍ലര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 95 റണ്‍സാണ് നേടിയത്. മലാനും ബട്‍ലറും അടുത്തടുത്ത പന്തുകളില്‍ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 

47 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുകളും സഹിതം 53 നേടിയ മലാനെ മുസ്‌താഫിസൂര്‍ ലിറ്റണിന്റെ കൈകളിലെത്തിച്ചത് വഴിത്തിരിവായി. ജോസ് ബട്‌ലറാവട്ടെ ഇല്ലാത്ത റണ്ണിനായി ഓടി മെഹിദിയുടെ വമ്പന്‍ ത്രോയില്‍ പുറത്തായി. 31 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 40 റണ്‍സ് ആണ് ബട്‌ലര്‍ സ്വന്തമാക്കിയത്. പിന്നാലെയെത്തിയ മൊയീന്‍ അലി ഒരു സിക്സ് പറത്തിയെങ്കിലും 9 പന്തില്‍ 10 റണ്ണുമായി ടസ്‌കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കി.

ഏതാനും ഓവറുകള്‍ക്ക് ശേഷം ബെന്‍ ഡക്കറ്റും മോയിന്‍ അലിയും ഒരേ ഓവറില്‍ ടാസ്കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായി. പിന്നീടെത്തിയ സാം കറനും (4) ക്രിസ് വോക്സും (13) ക്രിസ് ജോര്‍ദവും വമ്പനടികളടിക്കാന്‍ ബുദ്ധിമുട്ടിയതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. 

Eng­lish Sum­ma­ry; Bangladesh swept the T20 series against England

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.