പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര നടത്തിയ പ്രസ്താവനയെ ബാർ അസോസിയേഷൻ വിമർശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര നടത്തിയ പ്രസ്താവനകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷതയേയും സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്നും പൊതുജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നും ബാർ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഭരണഘടനാ തത്വങ്ങളും നിയമവാഴ്ചയും ജഡ്ജിമാർ ഉയർത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണ വിഭാഗത്തിൽ നിന്ന് വിവേകപൂർവ്വവും അന്തസുള്ളതുമായ അകലം പാലിക്കേണ്ടത് ജഡ്ജിമാരുടെ അടിസ്ഥാന ബാധ്യതയാണെന്നും ബാർ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്താനായി ഇന്ത്യക്കൊരു സ്വതന്ത്ര ജുഡീഷ്യറിയുണ്ടെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തുന്നുവെന്നും അത്തരമൊരു സംവിധാനം ജനാധിപത്യ രാഷ്ട്രത്തിന് അനിവാര്യമായതിനാൽ അവ നിലനിർത്താനും ശക്തിപ്പെടുത്താനും ജാഗ്രത ആവശ്യമാണെന്നും അസോസിയേഷന്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
ആഗോളതലത്തിൽ ചിന്തിക്കുകയും തദ്ദേശീയ തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ദീർഘദർശിയാണ് നരേന്ദ്ര മോഡിയെന്നായിരുന്നു ജസ്റ്റീസ് അരുൺ മിശ്രയുടെ പ്രസ്താവന. ദ്വിദിന രാജ്യന്തര ജുഡീഷ്യൽ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിലാണ് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എൻ വി രമണ, എൽ നാഗേശ്വര റാവു, അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, ഹൈക്കോടതി ജഡ്ജിമാർ, 24 വിദേശ രാജ്യങ്ങളിൽനിന്നുള്ള ജഡ്ജിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
English Summary; Bar Association against Justice Arun Mishra’s statement
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.