20 April 2024, Saturday

ബിർഭും കൂട്ടക്കൊലപാതകം: മമത കൂടുതല്‍ പ്രതിരോധത്തില്‍

Janayugom Webdesk
കൊല്‍ക്കത്ത
March 25, 2022 11:23 am

ബംഗാൾ രാഷ്ട്രീയത്തെ വീണ്ടും ഇളക്കിമറിച്ച് ബിർഭും കൂട്ടക്കൊലപാതകം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പശ്മിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കടുത്ത പ്രതിരോധത്തിലായി. ഇതിനിടെയാണ് ബിർഭും സന്ദർശിക്കാൻ മമത ബാനർജി എത്തിയത്. രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വര്‍ഗ്ഗീയത ആളികത്തിക്കുന്ന ബിജെപിയുടെ കൈയില്‍ മമത എറിഞ്ഞുകൊടുത്തിരിക്കുകയാണ് ബിര്‍ഭും. എന്നാൽ സംസ്ഥാനത്ത നിയമവ്യവസ്ഥയെ ബിജെപി തകിടം മറിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. കൊടിയുടെ നിറം നോക്കാതെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ബിജെപിയും കോൺഗ്രസും ചേർന്ന് സർക്കാരിനെതിരെ അപകീർത്തി പ്രചാരണം നടത്തുകയാണെന്നും മമത കുറ്റപ്പെടുത്തി

തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയതിനത്തുടർന്നുണ്ടായ സംഘർഷമാണ് കൂട്ടക്കൊലപതാകത്തിൽ കലാശിച്ചത്. വീട്ടിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ എട്ടു പേരെ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവർ ഒരു കുടംബത്തിെല അംഗങ്ങളാണ്. മൂന്നു സ്ത്രീകളും രണ്ടും കുട്ടികളും ഉൾപ്പെടെയാണ് എട്ട് പേർ കൊല്ലപ്പെട്ടത്. പത്ത് വീടുകൾ തീവച്ചുനശിപ്പിച്ചു. സംഭവ സ്ഥലത്ത് വൻ പൊലീസ് സംഘം എത്തിയതോടെ പരിസരത്തെ വീടുകളിലെ ആളുകളെല്ലാം ഭയന്ന് സ്ഥലംവിട്ടു. തൃണമൂൽ പഞ്ചായത്ത് ഡപ്യൂട്ടി ചീഫ് ബാബു ഷെയ്ക്കിന്റെ കൊലപാതകത്തെത്തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

അക്രമവുമായി ബന്ധപ്പെട്ട് ബാബു ഷെയ്ക്കിന്റെ മകനുൾപ്പെടെയുള്ളവർ അറസ്റ്റിലായി. 20 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അഗ്നിക്കിരയാകുന്നതിന് മുൻപ് ഇവർ ക്രൂര മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് റിപ്പോർട്ടും വ്യക്തമാക്കുന്നു. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് സംഭവം തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, നിഷ്ഠൂരമായ കൃത്യമാണ് നടന്നതെന്നും കുറ്റക്കാരെ വെറുതെ വിടരുതെന്നും പറഞ്ഞു.

മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംഭവത്തിൽ വെവ്വേറെ അന്വേഷണം പ്രഖ്യാപിച്ചു. പ്രതികളെ പിടിക്കാൻ ആവശ്യമായ നടപടിയെടുക്കുന്നതിൽ അലംഭാവം പുലർത്തുന്നുവെന്ന് കൊൽക്കത്ത ഹൈക്കോടതി കുറ്റപ്പെടുത്തി.

സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ദൃക്സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഗവർണർ ജഗ്ദീപ് ധൻകർ മമതയ്ക്കെഴുതിയ കത്തിൽ ആരോപിച്ചു. ഇത്തരം അക്രമങ്ങൾക്കെതിരെ രാജ് ഭവന് നിശബ്ദമായിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ രാഷട്രീയമായി മുതലെടുക്കന്‍ ബിജെപി ശ്രമിക്കുകയാണ്

Eng­lish Summary:Birbhum mas­sacre: Mama­ta on more defense

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.