24 April 2024, Wednesday

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക; മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന‍വര്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പാര്‍ട്ടി അണികളില്‍ അമര്‍ഷം ഏറുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
January 25, 2022 12:53 pm

സ്ഥാനാർഥി പട്ടികയിൽ മറ്റുപാർട്ടികളിൽനിന്നു വന്നവർക്ക് മുന്‍ഗണന നൽകിയതിൽ ബിജെപിയുടെ വിവിധ സംസ്ഥാന ഘടകങ്ങളിൽ അമർഷം. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വിജയമാണു മുഖ്യമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

അതിനാലാണ് മറ്റുപാര്‍ട്ടികളില്‍ നിന്നും വരുന്നവരെ പരിഗണിക്കുന്നതെന്നും നേതൃത്വം അഭിപ്രായപ്പെടുന്നു. എന്നാല്‍ നേതൃത്വത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും, പ്രവര്‍ത്തകരും, പഞ്ചാബ് ഒഴികെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് ഭരിക്കുന്നത്.

ഉത്തരാഖണ്ഡിലും ഗോവയിലും പഞ്ചാബിലും യുപിയിലും സ്ഥാനാർഥിപ്പട്ടികയിലുൾപ്പെടാതിരുന്നവർക്ക് വന്‍ പ്രതിഷേധമുണ്ട്. കാലങ്ങളായി പ്രവർത്തിച്ചവരെ അവഗണിച്ച് പുതുതായി വന്നവരെ പരിഗണിച്ചുവെന്നതാണ് കാരണം. ഉത്തരാഖണ്ഡ് സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ബൽബീർ ഗുനിയാലാണ് കോൺഗ്രസ് വിമതർക്ക് പ്രാമുഖ്യം നൽകുന്നതിലെ അസ്വസ്ഥത പരസ്യമായി തന്നെ പ്രകടിപ്പിച്ചു രംഗത്തു വന്നു.

ഇത് ബിജെപി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നതായി അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിൽ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ സരിത ആര്യയും ദുർഗേശ്വർ ലാലും അടക്കം കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടു വന്നവരും പാർട്ടി ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. ഹരീഷ് റാവത്ത് മന്ത്രിസഭ മറിച്ചിട്ട് ബിജെപിയിലേക്കെത്തിയവരിൽ മിക്കവർക്കും സീറ്റു നൽകി.

അക്കൂട്ടത്തിൽപ്പെട്ട ഹഡക് സിങ് റാവത്ത് കഴിഞ്ഞ ദിവസം വീണ്ടും കോൺഗ്രസിൽ ചേരുകയും ചെയ്തിരുന്നു. സത്പാൽ മഹാരാജ്, സുബോധ് ഉണ്യാൽ, പ്രദീപ് ബത്ര, ഉമേഷ് ശർമ കൗ, രേഖ ആര്യ തുടങ്ങിയ മുൻ കോൺഗ്രസ് നേതാക്കൾക്കെല്ലാം ബിജെപി സീറ്റു നല്‍കി. . മറ്റൊരു നേതാവ് പ്രണവ് സിങ് ‘ചാംപ്യ’ന് സീറ്റു നൽകിയില്ലെങ്കിലു അദ്ദേഹത്തിന്റെ ഭാര്യ ദേവയാനിക്കു സീറ്റു നൽകി. തരാലി മണ്ഡലത്തിൽനിന്ന് സീറ്റിനായി ബൽബീർ സിങ് ഗുനിയാൽ ശ്രമിച്ചിരുന്നു.

2007 മുതൽ അദ്ദേഹം ഈ സീറ്റിനായി ശ്രമിക്കുന്നുണ്ട്. 2018ൽ കോൺഗ്രസ് വിട്ടു വന്ന ഭോപാൽ റാം ടാംടയ്ക്കാണ് ബിജെപി ഈ സീറ്റു നൽകിയത്. പഞ്ചാബിൽ കോൺഗ്രസ് വിട്ടു വന്ന റാണാ ഗുർമീത് സിങ് സോധി, മനോരഞ്ജൻ കാലിയ, നിമിഷ മേത്ത, അരവിന്ദ് ഖന്ന തുടങ്ങിയവർ ബിജെപി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചരൺജീത് ഛന്നിയുടെ അടുത്തയാളായി അറിയപ്പെടുന്ന നിമിഷ ഗർഷങ്കർ സീറ്റു കിട്ടാത്തതിനാലാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടത്.

അവരെ അവിടെ ബിജെപി സ്ഥാനാർഥിയാക്കി. യുപിയിലെ ഹത്രസിൽ മുൻ ആഗ്ര മേയറും എസ്പി നേതാവുമായിരുന്ന അഞ്ജുല മഹോറിനെ സ്ഥാനാർഥിയാക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഹത്രസിൽ നിന്നുള്ള പട്ടിക വിഭാഗം നേതാക്കളെ പരിഗണിക്കാതെ ആഗ്രയിൽനിന്ന് മറ്റൊരു പാർട്ടിയിലെ ആളെ കൊണ്ടുവന്നു സ്ഥാനാർഥിയാക്കിയതിനെതിരെയാണു പ്രതിഷേധം.

ബറേലിയിൽ അദിതി സിങ്ങിന് സീറ്റു കൊടുത്തതിലും അമർഷമുണ്ട്. ഗോവയിൽ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ പാർട്ടി വിട്ടതും ഇഷ്ടപ്പെട്ട സീറ്റ് കോൺഗ്രസ് വിട്ടു വന്നയാൾക്കു കൊടുത്തതു കൊണ്ടാണ്. പരീക്കർക്കു ശേഷം ഗോവ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മീകാന്ത് പർസേക്കർ മാൻഡ്രെം മണ്ഡലത്തിൽ സീറ്റു കിട്ടാത്തതു കൊണ്ട് പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്പലിനെപ്പോലെ സ്വതന്ത്രനായി ഇവിടെ മത്സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മനോഹര്‍ പരിക്കര്‍ ബിജെപിയുടെ ഏറ്റവും ജനകീയ പിന്തുണയുള്ള ഗോവയിലെ നേതാവായിരുന്നു. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിയായും പരീക്കര്‍ ഇരുന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനാണ് ഉത്പല്‍ പരീക്കര്‍.

ബിജെപി പോലെയുള്ള വലിയ പാർട്ടിയിൽ ചില്ലറ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്ന് ദേശീയ നേതാക്കളിലൊരാൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയസാധ്യതയാണ് മുഖ്യമായി പരിഗണിക്കുന്നത്. പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർഥികൾക്കു വേണ്ടി പ്രവർത്തിക്കാൻ പ്രവർത്തകർ ബാധ്യസ്ഥരാണെന്നും അവർ അതു നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: BJP can­di­date list; There is grow­ing resent­ment with­in the par­ty ranks over giv­ing pref­er­ence to those from oth­er parties

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.