കൊറോണയെ ചെറുക്കാൻ ഉത്തമമെന്ന് ബിജെപിയുടെ വാദം അനുകരിച്ച് ഹോംഗാർഡിനെ ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ച ബിജെപി നേതാവ് അറസ്റ്റിലായി. സമാനസംഭവത്തിൽ ഗോമൂത്ര വില്പന നടത്തിയ പാൽക്കാരനും പൊലീസ് പിടിയിലായി. വടക്കൻ കൊൽക്കത്തയിലെ ജോരാസാങ്കോയിൽ നടന്ന ഗോമൂത്ര വിതരണ ചടങ്ങിനിടെയാണ് ബിജെപി നേതാവ് നാരായൺ ചാറ്റർജി ഹോാംഗാർഡിനെ ഗോമൂത്രം കുടിക്കാൻ നിർബന്ധിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ പൂർണ്ണമായും തടയാൻ ഗോമൂത്രത്തിനാവുമെന്നും ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തു. ഗോമൂത്രം പ്രസാദമാണെന്നും അമൃതമാണെന്നും പറഞ്ഞാണ് ആളുകൾക്ക് വിതരണം ചെയ്തതെന്നും തന്നെ നിർബന്ധിപ്പിച്ച് കുടിപ്പിച്ചതായും ഹോംഗാർഡ് പിന്റു പ്രമാണിക് ജോരാബാഗൻ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് ചാറ്റർജിയെ അറസ്റ്റ് ചെയ്തു. ജീവഹാനി വരുത്തുന്ന തരത്തിലുള്ള രോഗാണുക്കൾ പരത്താൻ ശ്രമം, ദുഷ്‌പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം ചാറ്റർജിയ്ക്കെതിരെ കേസ് ചുമത്തി.
അതേസമയം പാർട്ടിക്ക് ഈ സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന യൂണിറ്റിന്റെ ജനറൽ സെക്രട്ടറി സായന്തൻ ബസു പ്രതികരിച്ചു. എന്നാൽ താൻ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും കൊറോണ വൈറസിൽ നിന്നും രക്ഷനേടാൻ ഗോമൂത്രം ഉത്തമമായതുകൊണ്ട് മറ്റുള്ളവർക്കും അത് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ചാറ്റർജി ആവർത്തിച്ചു.
ഹൂഗ്ലിയിലും സമാനമായി ഗോമൂത്ര വിതരണം നടത്തിയയാളെ അറസ്റ്റ് ചെയ്തു. കൊൽക്കത്തയിലെ ദാങ്കുനിയിലുള്ള പാൽവിൽപ്പനക്കാരനെയാണ് ഗോമൂത്രം വിറ്റതിന് അറസ്റ്റ് ചെയ്തത്. കൊറോണയെ ചെറുക്കാൻ ഗോമൂത്രം ഉത്തമമാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷേക്ക് മാമൂദ് എന്നയാൾ വില്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ പശുവിന്റെ ഒരു ലിറ്റർ മൂത്രത്തിന് 500 രൂപയും ജേഴ്സി ഇനത്തിൽപ്പെട്ട പശുമൂത്രത്തിന് 400 രൂപയുമാണ് ഇയാൾ ഈടാക്കിയിരുന്നത്. നിരവധി പേർ ഗോമൂത്രം വാങ്ങുന്നതിനായി ഇയാളുടെ കടയ്ക്കുമുമ്പിൽ തടിച്ചുകൂടിയിരുന്നു. ഇതിനെത്തുടർന്ന് പരാതികൾ ലഭിച്ചതോടെ പൊലീസ് ഷേക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
English Summary; BJP Leader arrested for feeding cow urine to home guard
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.