ഡൽഹി കലാപത്തിന് കാരണമായ ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങൾക്കെതിരായ കേസുകൾ നാളെ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. ഹൈക്കോടതിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി നടത്തിയത്. കേസ് രജിസ്റ്റർ ചെയ്യുന്നതിലുള്ള കാലവിളംബവും അനിശ്ചിതമായി മാറ്റിവയ്ക്കുന്നതും ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും എന്നാൽ സുപ്രധാന കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതും കേസ് പരിഗണിക്കുന്നത് തുടർച്ചായി മാറ്റിവയ്ക്കുന്നതും ശരിയായ നടപടിയല്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.
ഡൽഹി കലാപം നിയന്ത്രിക്കുന്നതിൽ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് കേസിന്റെ ആദ്യ പരിഗണനാ വേളയിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മുരളീധർ വിമർശിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനും മുരളീധർ ഉത്തരവിട്ടു. അന്ന് രാത്രിതന്നെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. തൊട്ടടുത്ത ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ച് വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നാലാഴ്ചത്തെ സമയം അനുവദിച്ചു. ഈ നടപടി ചോദ്യം ചെയ്ത് കലാപത്തിലെ ഇരകൾക്കുവേണ്ടി അഭിഭാഷകനായ കോളിൻ ഗോൺസാൽവസ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവർത്തകനുമായ ഹർഷ് മന്ദർ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
കേസ് വെള്ളിയാഴ്ച പരിഗണിക്കമെന്ന സുപ്രീം കോടതി നിർദ്ദേശം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കേസ് മാറ്റിവയ്ക്കുന്നതിന് ഹൈക്കോടതിക്ക് യുക്തിസഹമായ കാരണങ്ങൾ ഉണ്ടെന്ന് വാദിച്ചു. രണ്ടോ മൂന്നോ വ്യക്തികളുടെ പ്രസംഗങ്ങൾ ലഹളയിലേക്ക് നയിച്ചുവെന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. തിങ്കളാഴ്ച ഇത് സംബന്ധിച്ച കൂടുതൽ റിപ്പോർട്ട് സമർപ്പിക്കാനുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ തുഷാർ മേത്തയുടെ വാദം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 468 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഹർജിക്കാർ ചില വ്യക്തികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും തുഷാർ മേത്ത പറഞ്ഞു. ബിജെപി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ എന്നിവരെയാണ് ഹർജിക്കാർ ലക്ഷ്യമിടുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഹർജിക്കാർ പറയുന്നതുപോലെ പ്രവർത്തിക്കാൻ കഴിയില്ല. സുപ്രീം കോടതിയെ അപമാനിക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ദറിന്റെ ഭാഗത്തുനിന്നും ഉണ്ടായി. അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സുപ്രീം കോടതി ഹർഷ് മന്ദറിനോട് ആവശ്യപ്പെട്ടു.
ENGLISH SUMMARY: BJP leaders’ provocative speeches; The cases should be heard tomorrow
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.