വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളെ ബിജെപി നേതൃത്വം നൽകുന്ന പന്തളം നഗരസഭ ഭരണസമിതി വെല്ലുവിളിക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. പന്തളം നഗരസഭയുടെ ഭരണവീഴ്ചക്കെതിരെയും അഴിമതിക്കെതിരെയും സിപിഐ പന്തളം, പന്തളം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ നടത്തിയ നഗരസഭ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏത് മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കണം. വിവിധ ആവശ്യങ്ങൾക്കായി അവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏറെയും ആശ്രയിക്കുന്നത്. എന്നാൽ പന്തളം നഗരസഭ ഭരണസമിതി ജനങ്ങളെ ശത്രുക്കളായി കാണുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
പാവപ്പെട്ട ശുചീകരണ തൊഴിലാളികളോടുപോലും അപമര്യാദയായി പെരുമാറുന്നത് ഇതിന്റെ ഭാഗമായാണ്. വോട്ടുചോദിക്കാനെത്തുമ്പോൾ മാത്രമെ ബിജെപിക്കാർക്ക് മൃദുസമീപനമുള്ളു. അല്ലാത്തപ്പോഴെല്ലാം അവർ ജനതാത്പര്യങ്ങൾക്കെതിരാണ്.
അതുകൊണ്ടാണ് ഉണ്ടായിരുന്ന നിയമസഭ മണ്ഡലം ജനങ്ങൾ പൂട്ടിച്ചത്. പന്തളത്തെ ഭരണസ്തംഭനം തുടർന്നിട്ട് നാളുകളേറെയായി. നാടിന്റെ വികസനം ലക്ഷ്യമിട്ട് കാലാവധിക്കുള്ളിൽ ഒരു ബജറ്റ് തയ്യാറാക്കാൻപോലും ഭരണസമിതിക്ക് കഴിഞ്ഞില്ല.
അതിനാലാണ് ഒരു ഉദ്യോഗസ്ഥന് ഭരണസമിതി പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കേണ്ടി വന്നത്. മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതുപോലെയുള്ള ഒരു ഗതികേട് നേരിടേണ്ടി വന്നിട്ടില്ല. ഭരിക്കാൻ കഴിവില്ലായെങ്കിൽ രാജിവെച്ച് പുറത്തുപോകാൻ ബിജെപി ഭരണസമിതി തയ്യാറാകണമെന്നും എ പി ജയൻ പറഞ്ഞു. സിപിഐ പന്തളം ലോക്കൽ അസ്സി സെക്രട്ടറി ആർ ജയൻ അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ലോക്കൽ സെക്രട്ടറിമാരായ എസ് അജയകുമാർ, എസ് രാജേന്ദ്രൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ മണിക്കുട്ടൻ പന്തളം, കെ സി സരസൻ, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എസ് അഖിൽ, എസ് സുദർശനൻ, മഹേഷ് സോമൻ, പ്രദീപ് കുരമ്പാല എന്നിവർ പ്രസംഗിച്ചു.
English Summary: BJP leadership in Pandalam challenges people: AP Jayan
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.