ബിജെപി കേരള ഘടകത്തിലെ അഴിച്ചുപണിയിൽ നേടാനായ പ്രാമാണിത്തത്തിന്റെ ബലത്തിൽ, നിയോജക മണ്ഡലം കമ്മിറ്റികളെ രണ്ടാക്കാനുള്ള പ്രസിഡന്റ് കെ സുരേന്ദ്രന്റെ നീക്കം പുതിയ കലഹത്തിനു വഴി തുറക്കുന്നു. വിഭജനത്തോടെ പുതിയ ഭാരവാഹിത്വം ലഭിക്കും എന്ന വിശ്വാസത്തിൽ ഒരു വിഭാഗം നീക്കത്തെ പിന്തുണയ്ക്കുമ്പോൾ അധികാരം പങ്കുവച്ചു പോകും എന്നതിനാൽ നിലവിലെ നിയോജക മണ്ഡലം ഭാരവാഹികൾ ഇതിനെ ശക്തിയായി എതിർക്കുകയാണ്.
ഇപ്പോഴത്തെ നിയോജക മണ്ഡലം കമ്മിറ്റികൾ രണ്ടായി തിരിച്ച് ഓരോ നിയോജക മണ്ഡലത്തിലും രണ്ടു വീതം കമ്മിറ്റികളും രണ്ടു വീതം പ്രസിഡന്റുമാരും എന്ന രീതിയിലുള്ള പുനഃസംഘടനയാണ് സുരേന്ദ്രൻ ലക്ഷ്യമിടുന്നത്. ഒരു മണ്ഡലത്തിലെ മൂന്നോ നാലോ പഞ്ചായത്തുകൾ ചേരുന്നതാണ് പുതിയ കമ്മിറ്റി. നേരത്തേ ഇങ്ങനെയൊരു അഴിച്ചുപണി ആലോചനയിലുണ്ടായിരുന്നെങ്കിലും അത് വലിയ തർക്കത്തിനിടയാക്കിയതിനാൽ നടപ്പാക്കാതെ മാറ്റുകയായിരുന്നു. സംസ്ഥാന — ജില്ല അഴിച്ചുപണിയിൽ മേൽകൈ നേടാനായതോടെ പഴയ ആലോചന സുരേന്ദ്രൻ വീണ്ടും പുറത്തെടുക്കുകയായിരുന്നു.
പദവികളില്ലാത്തതിന്റെ പേരിൽ നിഷ്ക്രിയരും നിരാശരുമായി കഴിയുന്ന ഒരു വിഭാഗത്തെ ഭാരവാഹിത്വത്തിൽ അവരോധിക്കാൻ പുതിയ നീക്കത്തിലൂടെ കഴിയുമെങ്കിലും, തങ്ങളുടെ അധികാരത്തിലുള്ള നിയോജക മണ്ഡലത്തിൽ മറ്റൊരു കമ്മിറ്റിയും പ്രസിഡന്റും വരുന്നത് നിലവിലെ പ്രസിഡന്റുമാർക്ക് സഹിക്കാനാവില്ല. ഇത് പാർട്ടിയിൽ വലിയ പോരിനും കലഹത്തിനും കാരണമാകുമെന്നാണ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം. എന്നാൽ ഇത്തരം അഭിപ്രായങ്ങളെ വിലയ്ക്കെടുക്കാത്ത സമീപനമാണ് സുരേന്ദ്രനിൽ പ്രകടമാകുന്നത്.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ തോൽവി ഏറ്റുവാങ്ങിയപ്പോൾ തങ്ങളെ മാത്രം സ്ഥാനഭ്രഷ്ടരാക്കിയതിലുള്ള അഞ്ചു മുൻ ജില്ലാ പ്രസിഡന്റുമാരുടെയും അക്കാര്യത്തിൽ അവരെ പിന്തുണയ്ക്കുന്നവരുടെയും എതിർപ്പ് കടുത്തതായാണ് വിവരം. പരാജയം സംബന്ധിച്ച് നിയോജക മണ്ഡലം കമ്മിറ്റികളിൽ നിന്നു കിട്ടിയ പരാതികൾ പരിശോധിച്ച ശേഷം മതി അഴിച്ചുപണി എന്ന തീരുമാനം അട്ടിമറിക്കുകയും രഹസ്യമായി പുനഃസംഘടന നടത്തുകയും ചെയ്തതിൽ അസംതൃപ്തരായ ചില മുതിർന്ന നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്.
English Summary: BJP riots over constituency committee split
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.