19 April 2024, Friday

വർഗീയ ധ്രുവീകരണം ; ആയുധമാക്കി ബിജെപി

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
November 6, 2021 10:51 pm

മതന്യൂനപക്ഷങ്ങളെയും കര്‍ഷക ജനദ്രോഹ നയങ്ങളെ എതിര്‍ക്കുന്നവരെയും നേരിടാന്‍ ഭരണകൂട ഭീകരതയും ഭീഷണിയും ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണ പദ്ധതി ശക്തമാക്കി ബിജെപി സംഘ്പരിവാര്‍ ശക്തികള്‍.
ലോക്‌സഭാ, സംസ്ഥാന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി, പെട്രോളിയം ഇന്ധന വിലവര്‍ധനവിനെതിരെ ഉയര്‍ന്ന രാജ്യവ്യാപക പ്രതിഷേധം, പ്രതികൂല സാഹചര്യങ്ങളിലും കരുത്താര്‍ജിക്കുന്ന കര്‍ഷക പ്രക്ഷോഭം, സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍, പ്രതിലോമ ഭരണകൂട നടപടികളുടെ മുനയൊടിക്കുന്ന കോടതി ഇടപെടലുകള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഭരണകൂട ഭീകരതയും വര്‍ഗീയ ധ്രുവീകരണ അക്രമങ്ങളും ഭീഷണികളും വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ തല ഉയര്‍ത്തുന്നത്. ദീപാവലി ഉത്സവ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ അക്രമങ്ങള്‍ അരങ്ങേറി. അതിന്റെ തുടര്‍ച്ചയായി സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെ പേരില്‍ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ നൂറില്പരം ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ പേരില്‍ യുഎപിഎ ചുമത്തി ഭരണകൂട ഭീകരത കടുപ്പിച്ചു.


ഇതും കൂടി വായിക്കാം;ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബിജെപി നേതൃത്വം പ്രതിസന്ധിയില്‍


ശ്രീനഗറില്‍ വിവാഹ മണ്ഡപങ്ങള്‍ അടക്കം പട്ടാള ബാരക്കുകളാക്കി ജമ്മു കശ്മീരില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ഭരണകൂടം. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരില്‍ സാധാരണ ജനജീവിതം അസാധ്യമാകുന്നതായാണ് റിപ്പോര്‍ട്ട്.രാഷ്ട്ര തലസ്ഥാനത്ത് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കെജ്‌രിവാള്‍ സര്‍ക്കാരിനും മതന്യൂനപക്ഷങ്ങള്‍ക്കും എതിരെ സമൂഹ മാധ്യമ യുദ്ധം തന്നെയാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ വധഭീഷണിയും മുസ്‌ലിം വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ സമൂഹ മാധ്യമ പോര്‍വിളിയും വ്യാപകമായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളെ കടിഞ്ഞാണിടാന്‍ നിരന്തരം ഭീഷണി മുഴക്കുന്ന ബിജെപി ഭരണകൂടം തീവ്രവാദ ഹിന്ദുത്വ ഭീഷണികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിക്കുന്നു.

 


ഇതുംകൂടി വായിക്കാം;ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബിജെപി നേതൃത്വം പ്രതിസന്ധിയില്‍


 

ഹരിയാനയില്‍ ബിജെപിയുടെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നുമുള്ള ഭീഷണിയുമായി ബിജെപിയുടെ റോത്തക് എംപി അരവിന്ദ് ശര്‍മ്മ പരസ്യമായി രംഗത്തുവന്നു. മുസ്‌ലിങ്ങള്‍ക്ക് നമാസ് നടത്താന്‍ അനുവദിച്ച ഏഴിടങ്ങളുടെ അനുമതി ഹരിയാന പൊലീസ് റദ്ദാക്കി. ഡല്‍ഹിയില്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയ കലാപത്തിന് നേതൃത്വം നല്കിയ ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ നമാസിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തി. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരാജയ ഭീതിപൂണ്ട ബിജെപി വര്‍ഗീയ അതിക്രമങ്ങള്‍ക്കും ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ്.
eng­lish summary;BJP Sangh Pari­var forces strength­en com­mu­nal polar­iza­tion plan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.