ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും, കെ. സുരേന്ദ്രനെ ഒഴിവാക്കി പകരം ആളെ കാണുവാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മഞ്ചേശ്വരം കോഴക്കേസ് ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പൊലീസ് അന്വേഷണം മുറുകിയതോടെ ബിജെപി സംസ്ഥാന ഘടകം വീണ്ടും വലിയ പ്രതസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടൊപ്പം തന്നെയാണ് നേതൃമാറ്റ ചര്‍ച്ചകളും സജീവമാവുന്നത്. കെ സുരേന്ദ്രനെ മാറ്റി സിനിമ താരവും രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചേക്കുമെന്ന് അഭ്യുഹം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.എന്നാല്‍ നിലവില്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതോടെയാണ് ഇതിന് താല്‍ക്കാലിക വിരാമമായത്. പിന്നീട് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പേര് ചര്‍ച്ചകള്‍ ഇടം പിടിച്ചു.
സംസ്ഥാനത്തെ ബി ജെ പി ഘടകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കുഴല്‍പ്പണ കേസും കോഴ വിവാദവും ഒക്കെ ബി ജെ പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ഇത്തരം സംഭവങ്ങള്‍ കോട്ടം തട്ടിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരികയാണ്.സംസ്ഥാന ബിജെപിയില്‍ നിലവിലുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ ആര്‍എസ്എസ് എടുക്കുന് നിലപാടും ശ്രദ്ധേയമാണ്. ബിജെപിയുടെ പ്രശ്നങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്താതെ എല്ലാം പുറമെ നിന്ന് നോക്കികാണുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. പാര്‍ട്ടിയിലുണ്ടായിരുക്കുന്ന പ്രശ്നങ്ങള്‍ അവര്‍ സ്വയം പരിഹരിക്കട്ടേയെന്ന നിലപാടിലാണ് ആര്‍എസ്എസ്.
ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ ആര്‍എസ്എസ് നേരിട്ട് ഏറ്റെടുത്തിരുന്നു. ആര്‍എസ്എസിന്റെ മൈക്രോ മാനേജ്മെന്റ് രീതി തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് ബിജെപിയിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചിരുന്നു.വലിയ ഗൗരവമുള്ള വിഷയങ്ങള്‍ മാത്രം കൂടിയിരുന്നുള്ള ചര്‍ച്ചകള്‍ മതിയെന്നാണ് ആര്‍എസ്എസ് തീരുമാനം. പാര്‍ട്ടി കാര്യങ്ങള്‍ സംസ്ഥാന പ്രസിഡന്റ് മാത്രമായിരിക്കും ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുക. പാര്‍ട്ടിയില്‍ ആര്‍എസ്എസ് നടത്തുന്ന അമിത ഇടപെടലും വിമര്‍ശനങ്ങല്‍ക്ക് ഇടയാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വർഷങ്ങളായി പാർട്ടി പ്രവർത്തന രംഗത്തുളളവരെ മണ്ഡലം, ബൂത്ത് പ്രസിഡന്റുമാരായി നിയമിക്കുന്നതില്‍ പോലും സംഘം ഇടപ്പെട്ടതാണ് ചിലരുടെ അമര്‍ഷത്തിന് ഇടയാക്കിയത്. സംസ്ഥാന ഘടകമോ ദേശീയ ഘടകമോ ആവശ്യപ്പെടുമ്പോള്‍ മാത്രമായിരിക്കും ആര്‍എസ്എസ് വിഷയത്തില്‍ ഇടപെടുക. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അത്ര ഗുരുതരമാവണം. ബിജെപിയുടെ വിഷയത്തില്‍ പരമ്പരാഗതമായി ആര്‍എസ്എസ് സ്വീകരിക്കുന്ന നിലപാടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ രീതി. നേരത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍പിലും പിന്‍പിലും ആര്‍എസ്എസ് ഉണ്ടാവുമായിരുന്നു. ഇതിനിടെ സംസ്ഥന പ്രസിഡന്‍റായി പാര്‍ട്ടിക്ക് പുറത്തു നിന്നും ഒരാളെ കൊണ്ടു വരുന്നതില്‍ ബിജെപിയിലെ വിവിധ ഗ്രൂപ്പുകള്‍ക്കുള്ള അമര്‍ഷം ശക്തമാകുന്നു.
ENGLISH SUMMARY:BJP state unit in further crisis; Groups angry over RSS intervention
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.