16 April 2024, Tuesday

Related news

April 14, 2024
April 14, 2024
April 14, 2024
April 13, 2024
April 13, 2024
April 12, 2024
April 11, 2024
April 11, 2024
April 11, 2024
April 10, 2024

വീണ്ടും വര്‍ഗ്ഗീയത ഇളക്കി ബിജെപി ; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും, അതിനായി എല്ലാ ത്യാഗവും സഹിക്കും; പ്രതിജ്ഞയെടുത്ത് ബിജെപി എംഎല്‍എ

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2022 12:37 pm

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞ എടുത്ത് ബിജെപി എംഎല്‍എ അസീം ഗോയല്‍. ഹരിയാനയിലെ അംബാല നഗരത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം ഗോയലിന്റെ പ്രതിജ്ഞ. ഇന്ത്യയെ ഹിന്ദു രാഷ്ട്രംആക്കുമെന്നും അതിനായി ത്യാഗം സഹിക്കണമെന്നും ആണ് അസീം ഗോയലിന്റെ പ്രതിജ്ഞ. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗ കേസില്‍ വിചാരണ നേരിടുന്ന ടെലിവിഷന്‍ ചാനലായ സുദര്‍ശന്‍ ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവാങ്കെ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തിന്റെ വീഡിയോകളില്‍ കാണുന്നത്. അംബാല സിറ്റിയിലെ അഗര്‍വാള്‍ ഭവനില്‍ ‘യൂണിഫോം സിവില്‍ കോഡ്’ എന്ന വിഷയത്തില്‍ സമാജിക് ചേത്ന സംഘടന ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അംബാല എം എല്‍ എയായ അസീം ഗോയല്‍ ഇതില്‍ പങ്കെടുത്തിരുന്നു.

ചവാങ്കെ ഹിന്ദിയില്‍ നല്‍കിയ പ്രതിജ്ഞ ഇങ്ങനെയാണ്. ഹിന്ദുസ്ഥാനെ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അത് ഒരു ഹിന്ദു രാഷ്ട്രമായിരിക്കട്ടെ, അതിനെ മുന്നോട്ട് കൊണ്ടുപോകും. ആവശ്യമെങ്കില്‍, ഞങ്ങള്‍ അതിനായി ത്യാഗം സഹിക്കുകയും ചെയ്യും. എന്തുവിലകൊടുത്തും ഞങ്ങള്‍ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും. ഈ ലക്ഷ്യം കൈവരിക്കാന്‍ നമ്മുടെ ദേവതകളും പൂര്‍വ്വികരും നമുക്ക് ശക്തി നല്‍കട്ടെ എന്നാണ് പ്രതിജ്ഞയില്‍ പറയുന്നത്.വീഡിയോയില്‍ അസീം ഗോയല്‍ തന്റെ വലംകൈ ഉയര്‍ത്തി സമ്മേളനത്തിന് അഭിമുഖമായി സ്റ്റേജില്‍ നില്‍ക്കുന്നതും ചവാങ്കെ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കുന്നതും കാണാം.

ഹിന്ദു രാഷ്ട്രത്തിന് അനുകൂലമായ മുദ്രാവാക്യവും ഉയര്‍ന്നു. ഹരിയാനയിലെ വിവിധ പ്രദേശങ്ങളിലെ രാഷ്ട്രീയവും ഉണര്‍ന്നിരിക്കുന്നതുമായ മതസ്‌നേഹികളോടൊപ്പം ഹിന്ദു രാഷ്ട്രത്തിന്റെ പ്രതിജ്ഞ എന്നാണ് സംഭവത്തിന്റെ വീഡിയോ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവച്ചുകൊണ്ട് ചവാങ്കെ പറഞ്ഞത്. അതേസമയം ബി ജെ പി എം എല്‍ എ എന്ന നിലയിലല്ല, ഒരു ഹിന്ദുവായിട്ടാണ് ചടങ്ങില്‍ മറ്റുള്ളവര്‍ക്കൊപ്പം താന്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഗോയല്‍ പി ടി ഐയോട് പറഞ്ഞു. താന്‍ ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ഖാനില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന കത്ത്’ തനിക്ക് ലഭിച്ചതായി ഗോയല്‍ അംബാല പോലീസില്‍ പരാതി നല്‍കിയിരുിന്നു. ഇതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവ വികാസം.

എല്ലാ ജിഹാദികളും ഈ വേട്ടയില്‍ തന്നോടൊപ്പം ചേര്‍ന്നതിനാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കത്തിലെ വ്യക്തി ഗോയലിനെ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു.കത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ എസ് പി അംബാല പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അംബാലയിലെ ബല്‍ദേവ് നഗര്‍ പോലീസ് സ്റ്റേഷനിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019 ലാണ് അസീം ഗോയല്‍ രണ്ടാം തവണയും അംബാല സിറ്റിയില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

നാനിയോലയിലെ അംബാല സിറ്റി ഡി എ വി കോളേജില്‍ നിന്നാണ് അസീം ഗോയല്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിന് മുന്‍പും അസീം ഗോയല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. 2019‑ല്‍ ഗോയലും അദ്ദേഹത്തിന്റെ അനുയായികളും അന്നത്തെ അംബാല എസ് പി മോഹിത് ഹാന്‍ഡയ്ക്കും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ‘ഗതാഗത ലംഘനങ്ങള്‍ പരിശോധിക്കുന്നതിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നു’ എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജനങ്ങളില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങുകയാണെന്ന് എം എല്‍ എ ആരോപിച്ചിരുന്നു.

Eng­lish Summary:BJP stirs up com­mu­nal­ism again; India will be made a Hin­du nation and all sac­ri­fices will be made for it; BJP MLA takes oath

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.